അടിയന്തരാവസ്ഥ കാലത്ത് കൂട്ടിച്ചേർത്ത വാക്കുകൾ; ആവശ്യകത പരിശോധിക്കണം; ഹൊസബാളെയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിയും

മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു

dot image

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയ്ക്ക് പിന്നാലെ ദരണഘടനയുടെ ആമുഖം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭരണഘടന ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകളുടെ ആവശ്യകതയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഭരണഘടന ആമുഖത്തിലെ രണ്ട് വാക്കുകള്‍ ഇന്ത്യന്‍ നാഗരികതയ്ക്ക് എതിരാണ്. അടിയന്തരാവസ്ഥ കാലത്താണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച വേണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നത്. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് അടിയന്തരാവസ്ഥകാലത്താണ്. ഇത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലോചന വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദത്താത്രേയ ഉയര്‍ത്തിയ ആവശ്യം വിവാദത്തിന് വഴിവെച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദ്യം ഉയർത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ വിവാദപരാമര്‍ശം നടത്തിയത്. ഭരണഘടനയിലെ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ആര്‍എസ്എസ് നേതാവ് പറഞ്ഞത്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉണ്ടായിരുന്നില്ല. 1976 ല്‍ അടിയന്തരാവസ്ഥ കാലത്ത് പാര്‍ലമെന്റടക്കം കാര്യമായി പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് രണ്ട് വാക്കുകളും ആമുഖത്തില്‍ ചേര്‍ത്തത്. ഇത് നീക്കാന്‍ പിന്നീട് ഒരു ശ്രമവും ആരും നടത്തിയില്ല. ഇങ്ങനെ തുടരണോയെന്നതില്‍ ചര്‍ച്ച വേണമെന്നും ഹൊസബാളെ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ആര്‍എസ്എസ് നേതാവിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ദത്താത്രേയയുടെ പ്രസ്താവന അപലപനീയമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കാനുള്ള ആഹ്വാനം ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നില്‍ നിന്ന് കുത്തിയ ആര്‍എസ്എസിന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമര്‍ഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കുവര്‍ക്ക് ദഹിക്കുന്ന സങ്കല്‍പങ്ങളല്ല ഇന്ത്യന്‍ ഭരണഘടനയും അതിന്റെ അടിസ്ഥാന തത്വങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ദത്താത്രേയയുടെ പ്രതികരണത്തിലൂടെ ആര്‍എസ്എസിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഭരണഘടന ആര്‍എസ്എസിനെ അസ്വസ്ഥരാക്കുകയാണ്. ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടനയല്ല, മനുസ്മൃതിയാണ് വേണ്ടത്. പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ആര്‍എസ്എസും ബിജെപിയും നീക്കം നടത്തുന്നത്. ഇങ്ങനെ സ്വപ്‌നം കാണുന്നത് ആര്‍എസ്എസ് നിര്‍ത്തണം. രാജ്യസ്‌നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാട്ടം നടത്തുമെന്നും രാഹുല്‍ ഗാന്ധി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ നിലപാട് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് എം എ ബേബിയും പറഞ്ഞു. ആര്‍എസ്എസ് എപ്പോഴും നമ്മുടെ ഭരണഘടനയ്ക്ക് മുകളില്‍ മനുസ്മൃതിയെ ഉയര്‍ത്തിവെച്ചു. മതനിരപേക്ഷതയും സമത്വവുമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശില. ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനായി സിപിഐഎം ഈ വിഭജന അജണ്ടയെ ശക്തമായി ചെറുക്കുമെന്നും എം എ ബേബി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

Content Highlights- Union minister Shivraj singh Chouhan against words in constitution after rss leader dattatreya hosabale

dot image
To advertise here,contact us
dot image