
ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിക്കും ലഭിക്കുന്ന ബഹുമാനം അർഹിക്കുന്ന താരമാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മറ്റ് ബൗളര്‍മാര്‍ക്ക് ലഭിക്കുന്നതിലും അധികം ബഹുമാനം ലഭിക്കുന്നുണ്ടെങ്കിലും സച്ചിനും കോഹ്ലിയ്ക്കും രോഹിത്തിനുമെല്ലാം ലഭിക്കുന്ന ബഹുമാനം ബുമ്രയ്ക്ക് ലഭിക്കുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
ലോകത്തിലെ എല്ലാ ടീമുകളും ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണോ ബുംറ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അശ്വിൻ. ചോദ്യത്തിന് നേരിട്ട് മറുപടി നൽകാതിരുന്ന അശ്വിൻ പക്ഷേ ബുംറയെ താൻ എത്രമാത്രം വിലമതിക്കുന്നുവെന്ന് മനോഹരമായി വിവരിക്കുകയാണ് ചെയ്തത്.
Jasprit Bumrah doesn't get the same respect from Indian fans as batting legends Sachin Tendulkar, Virat Kohli and Rohit Sharma, feels spin icon Ravichandran Ashwinhttps://t.co/6S57pEez4b
— Firstpost Sports (@FirstpostSports) June 27, 2025
'ബുംറയെ കുറിച്ച് ഇതിന് മുൻപും ഞാൻ പല തവണ സംസാരിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് ചെയ്യാൻ വേണ്ടി എനിക്ക് ഒന്നും പറയേണ്ട കാര്യമില്ല. പക്ഷേ ഒരു കാര്യം പറയാം ജസ്പ്രീത് ബുംറ ഒരു ഫാബുലസ് പ്ലെയറാണ്. സച്ചിനും കോഹ്ലിയ്ക്കും രോഹിത്തിനും കിട്ടുന്ന ആദരവ് അവനും ലഭിക്കണം. ഇന്ത്യയിലെ മറ്റു ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ കൂടുതല്‍ സ്‌നേഹവും ആദരവും ബുംറയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അത് പോര. ബുംറയ്ക്ക് ധാരാളം ആരാധകരുണ്ട്. ധാരാളം ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ നമ്പർ വൺ ആരാധകനാണ് ഞാൻ. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വന്നേക്കാം', അശ്വിൻ തമാശരൂപേണ പറഞ്ഞു.
'ബുംറയെ എതിരാളികള്‍ ഭയക്കാനുള്ള കാരണം അദ്ദേഹത്തിന്റെ കൃത്യതയാണ്. ബുംറയുടെ ബോളിങ് ആക്ഷന്‍ വ്യത്യസ്തമാണ്. എന്നാല്‍ അവന്റെ എക്‌സിക്യൂഷന്‍ വേറെ തലത്തിലാണ്. ജോ റൂട്ടിനെ പുറത്താക്കിയത് നോക്കു.ആ ഷോട്ട് റൂട്ട് കളിക്കുന്നത് ബൗള്‍ ഇന്‍സ്വിങ് ചെയ്യുമോ എന്ന് സംശയിച്ചുകൊണ്ടാണ്. സാക് ക്രോളിയെ പെര്‍ഫെക്ട് ഡെലിവറിയിലൂടെയാണ് പുറത്താക്കിയത്. ഇതെല്ലാം ചെയ്യാന്‍ അവന്‍ തന്റെ ശരീരം ഒരുക്കുന്ന രീതിയും അവന്റെ റിസ്റ്റ് പോസിഷന്‍ എന്നിവ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് അത്ര എളുപ്പം ചെയ്യുന്ന കാര്യങ്ങള്‍ അല്ല. അതിന് കഠിനപ്രവൃത്തിയും സമര്‍പ്പണവും ആവശ്യമാണ്. അതിനാല്‍ തന്നെ ജസ്സിക്കൊപ്പം കളിക്കാനായി എന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് ഞാന്‍', എന്നും അശ്വിന്‍ കൂട്ടിച്ചേർത്തു.
Content Highlight: Bumrah not celebrated on same level as Tendulkar, Kohli and Rohit, deserves equal respect says Ashwin