'കരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല'; കൂട്ടബലാത്സംഗം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതുകൊണ്ടെന്ന് നിയമവിദ്യാര്‍ത്ഥിനി

സെക്യൂരിറ്റി ജീവനക്കാരന്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

dot image

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാന പ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ്‌സ് വിംഗ് ജനറല്‍ സെക്രട്ടറിയുമായ മോണോജിത് മിശ്രയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചിട്ടും കരഞ്ഞ് കാലുപിടിച്ചിട്ടും പ്രതികള്‍ പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പ്രധാനപ്രതി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ആണ്‍സുഹൃത്തുള്ള കാര്യം താന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ശ്രമിച്ചതോടെ താന്‍ ശക്തമായി എതിര്‍ത്തു. അവരെ പിടിച്ച് തള്ളി. പോകാന്‍ അനുവദിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. പീഡനത്തിന് ശേഷം തനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ അതിന് കൂട്ടാക്കിയില്ല. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തന്നെ മര്‍ദിച്ചതായും പെണ്‍കുട്ടി പറയുന്നു. ഉപദ്രവിക്കുന്നതിന് മുന്‍പ് പ്രതികള്‍ കോളേജിന്റെ പ്രധാന കവാടം അടച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ കോളേജിലെ മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ മോണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം കേസിലെ മറ്റ് രണ്ട് പ്രതികളും കോളേജ് വിദ്യാര്‍ത്ഥികളുമായ സൈബ് അഹമ്മദും പ്രമിത് മുഖര്‍ജി പ്രമിത് മുഖോപാധ്യയും മോണോജിത്തിനൊപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30 നും 10.50 നുമിടയിലായിരുന്നു പീഡനം നടന്നത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കസ്ബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights-Refused marriage proposal after gang raped in collge says law student to police

dot image
To advertise here,contact us
dot image