അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന യുഎൻ ഏജൻസിയുടെ ആവശ്യം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

ഐസിഎഒയുടെ ഉദ്യോഗസ്ഥന്‍ നിലവില്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നുമായിരുന്നു ആവശ്യം

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഐക്യരാഷ്ട്രസഭ ഏജന്‍സിയുടെ ഇടപെടല്‍ ഇന്ത്യ തള്ളിയതായി റിപ്പോര്‍ട്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന യുഎന്‍ വ്യോമയാന ഏജന്‍സിയുടെ ഭാഗമായ അന്താരാഷ്ട്ര സിവില്‍ വ്യോമയാന ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) ആവശ്യമാണ് ഇന്ത്യ തള്ളിയത്.

ഐസിഎഒയുടെ ഉദ്യോഗസ്ഥന്‍ നിലവില്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇന്ത്യ ഇത് നിരസിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനത്തില്‍ നിന്ന് വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സിലെ നിര്‍ണായക രേഖകള്‍ പരിശോധിക്കുന്നതില്‍ കാലതാമസം നേരിട്ടതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ സഹായം ഇന്ത്യ നിരസിച്ചുവെന്നുള്ള വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

അപകടത്തിന്റെ വ്യാപ്തിയും വിദേശ പൗരന്മാര്‍ ഉള്‍പ്പെടുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര സിവില്‍ വ്യോമയാന ഓര്‍ഗനൈസേഷന്റെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ഐസിഎഒ സെക്രട്ടറി ജനറല്‍ ജുവാന്‍ കാര്‍ലോസ് സലാസര്‍ ഗോമസ് പറഞ്ഞു. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുന്നതിലടക്കം ഇത് സഹായകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിഒഎയുടെ ഇടപെടല്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുമെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. അടുത്തിടെ അന്വേഷണത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കാനഡയിലെ മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഐസിഎഒയുടെ സെക്രട്ടറി ജനറല്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയ്ക്ക് കത്തയച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യബറോ(എഎഐബി) ആണ് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. അന്വേഷണത്തില്‍ പങ്കുചേരാമെന്ന ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനത്തിന് എഎഐബിയും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 ല്‍ 241 പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ബ്രിട്ടീഷ് പൗരവും ഇന്ത്യന്‍ വംശജനുമായ രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയും ചെയ്തിരുന്ന രഞ്ജിതയും മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രഞ്ജിതയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചത്.

Content Highlights- India denies UN agency’s request to join probe into deadly air india crash report

dot image
To advertise here,contact us
dot image