
ന്യൂ ഡൽഹി: വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരായ നടപടി സുപ്രീം കോടതി തീരുമാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശേഖർ കുമാർ യാദവിന്റേത് സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമല്ല എന്നും അഴിമതിയും വിദ്വേഷ പരാമർശവും ഒരുപോലെ കാണാനാകില്ല എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. വസതിയിൽ നിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുമെന്ന് അമിത്ഷാ വ്യതമാക്കി. യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് ചീഫ് ജസ്റ്റിസിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ശേഖർ കുമാർ യാദവിനെതിരായ അന്വേഷണം സുപ്രീംകോടതി ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ അസാധാരണ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി. ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് നിലപാടെടുത്തിരുന്നു. മാര്‍ച്ചിലാണ് അസാധാരണമായ കത്ത് രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് അയച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ശേഖര്‍കുമാര്‍ യാദവ് വിഎച്ച്പി പരിപാടിയില്‍ പങ്കെടുത്ത് വിദ്വേഷ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഭൂരിപക്ഷമുളള വിഭാഗം രാജ്യം ഭരിക്കുമെന്നാണ് ശേഖർ കുമാർ പറഞ്ഞത്. പ്രസംഗം വിവാദമായതോടെ ശേഖര്‍ കുമാറിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സുപ്രീം കോടതി കൊളീജിയം അഭിപ്രായം തേടിയിരുന്നു. തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല എന്നായിരുന്നു കൊളീജിയത്തിന് മുന്‍പാകെ യാദവ് വ്യക്തമാക്കിയത്. അതിനുപിന്നാലെ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതി തീരുമാനമെടുക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. അതിനുപിന്നാലെയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം നിര്‍ത്തിവെച്ചത്. അങ്ങനൊരു കത്തെഴുതാന്‍ രാജ്യസഭാ സെക്രട്ടറിയേറ്റിന് അധികാരമില്ലെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അന്വേഷണം ഉപേക്ഷിച്ചെങ്കില്‍ അത് തെറ്റാണ് എന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: SC will decide on what action to be taken against shekar kumar yadav, says Amit Shah