സാധാരണ നിലയിലേയ്ക്ക് മടങ്ങി കശ്മീർ; ഭീകരാക്രമണത്തിന് ശേഷം പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്

ഭീകരാക്രമണം നടന്ന പഹൽഗാമിലെ ഒന്നിലധികം പാർക്കുകൾ തുറന്നുനൽകിയിട്ടുണ്ട്

dot image

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ചിട്ട നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജമ്മു കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പഹൽഗാം അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ എത്തുന്നത്. ബെതാബ്‌ താഴ്വര, പഹൽഗാം മാർക്കറ്റ്, വെരിനാഗ് ഗാർഡൻ, കോകെർനാഗ് ഗാർഡൻ തുടങ്ങിയ പ്രദേശങ്ങളാണ് നിലവിൽ തുറന്നുനൽകിയിരിക്കുന്നത്.

ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ഒന്നിലധികം പാർക്കുകൾ സഞ്ചാരികൾക്കായി തുറന്നുനൽകിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾ അടക്കം നിരവധി പേരാണ് ഈ പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്നത്. ഇതോടെ മേഖലയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ആശ്വാസമായിരിക്കുകയാണ്. ഭീകരാക്രമണത്തിന് മുൻപേയുള്ള ജീവിതം തിരിച്ചുവരികയാണെന്നുള്ള പ്രതീക്ഷയിലാണ് ഇവർ.

പഹൽഗാം ഭീകരാക്രമണവും ഇന്ത്യ പാക് സംഘർഷവും വലിയ പ്രത്യാഘാതമാണ് കശ്മീരിലെ ടൂറിസം മേഖലയിൽ ഉണ്ടാക്കിയത്. വിനോദ സഞ്ചാരകേന്ദ്രങ്ങളെ അടച്ചതോടെ കാശ്‌മീരിലേക്ക് വിനോദ സഞ്ചാരികൾ വരാതായി. ഇതോടെ ഭൂരിഭാഗം ജനങ്ങളുടെയും അതിജീവന മാർഗം ഇല്ലാതെയായി. ശേഷം ഹോട്ടൽ ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ, എംഎൽഎമാർ തുടങ്ങിയവർ മനോജ് സിൻഹയെ നേരിട്ട് കണ്ട് കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്. ഇതിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് മിസൈൽ, ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തുകയും ഇന്ത്യ തിരിച്ചടിയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങിയതിന് പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Tourists flock into kashmir as tourist destinations opened after pahalgam attacks

dot image
To advertise here,contact us
dot image