ഭൂരിപക്ഷവിഭാഗം രാജ്യം ഭരിക്കുമെന്ന പരാമര്‍ശം;അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ അന്വേഷണം സുപ്രീം കോടതി റദ്ദാക്കി

തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല എന്നായിരുന്നു കൊളീജിയത്തിന് മുന്‍പാകെ യാദവ് വ്യക്തമാക്കിയത്

dot image

ഡൽഹി: വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിക്കെതിരായ അന്വേഷണം സുപ്രീം കോടതി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിനെതിരായ അന്വേഷണമാണ് ഉപേക്ഷിച്ചത്. രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ അസാധാരണ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് നിലപാടെടുത്തു. മാര്‍ച്ചിലാണ് അസാധാരണമായ കത്ത് രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് അയച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ശേഖര്‍കുമാര്‍ യാദവ് വിഎച്ച്പി പരിപാടിയില്‍ പങ്കെടുത്ത് വിദ്വേഷ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഭൂരിപക്ഷമുളള വിഭാഗം രാജ്യം ഭരിക്കുമെന്നാണ് ശേഖർ കുമാർ പറഞ്ഞത്. പ്രസംഗം വിവാദമായതോടെ ശേഖര്‍ കുമാറിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സുപ്രീം കോടതി കൊളീജിയം അഭിപ്രായം തേടിയിരുന്നു. തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല എന്നായിരുന്നു കൊളീജിയത്തിന് മുന്‍പാകെ യാദവ് വ്യക്തമാക്കിയത്. അതിനുപിന്നാലെ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതി തീരുമാനമെടുക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. അതിനുപിന്നാലെയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം നിര്‍ത്തിവെച്ചത്. അങ്ങനൊരു കത്തെഴുതാന്‍ രാജ്യസഭാ സെക്രട്ടറിയേറ്റിന് അധികാരമില്ലെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അന്വേഷണം ഉപേക്ഷിച്ചെങ്കില്‍ അത് തെറ്റാണ് എന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡിസംബറില്‍ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പരിസരത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ശേഖര്‍ കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇത് ഹിന്ദുസ്ഥാനാണ്. ഇവിടെ രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ഇഷ്ടത്തിന് അനുസരിച്ചേ രാജ്യം പ്രവര്‍ത്തിക്കൂ. മുസ്‌ലിംങ്ങള്‍ ബഹുഭാര്യാത്വവും മുത്തലാഖും പിന്തുടരുന്നവരാണ്. അവരുടെ കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നത് കണ്ടാണ് വളരുന്നത്. ഹിന്ദുക്കളെ ചെറുപ്പം മുതലേ നന്മയെയും ദയയെയും കുറിച്ച് പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിംങ്ങള്‍ രാജ്യത്തിന് അപകടമാണ്. അവര്‍ രാജ്യത്തിനെതിരാണ്. രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്. അവരെ കരുതിയിരിക്കണം. വര്‍ഷങ്ങളോളം നമ്മുടെ പൂര്‍വികര്‍ സഹിച്ച ത്യാഗങ്ങളുടെ ഫലമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതുപോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡും നടപ്പിലാക്കും എന്നാണ് ശേഖര്‍ കുമാര്‍ യാദവ് വിഎച്ച്പി പരിപാടിയില്‍ പറഞ്ഞത്.

Content Highlights: Supreme Court dropped probe against justice sekhar kumar yadav hate speech

dot image
To advertise here,contact us
dot image