മന്ദാനയുടെ സെഞ്ച്വറിക്ക് മുന്നിൽ മുട്ടുമടക്കി ഇം​ഗ്ലണ്ട്; ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് പതറി വീഴുകയായിരുന്നു

dot image

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയുടെ പെൺപട സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് പതറി വീഴുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലീഷ് വനിതകളുടെ മറുപടി 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചതോടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ക്യാപ്റ്റൻ സ്മൃതി മന്ദാന 62 പന്തുകളില്‍ 112 റൺസുകൾ നേടി മുന്നിൽ നിന്ന് നയിച്ചു. 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് മന്ദാനയുടെ ബാറ്റിൽ നിന്ന് പിറന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ മന്ദാന നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.

മറ്റൊരു ഓപണര്‍ ഷഫാലി വര്‍മ്മ 22 പന്തിൽ 20 റൺസ് നേടിയപ്പോള്‍ 23 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടിയ ഹാര്‍ലീന്‍ ഡിയോള്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. റിച്ച ഘോഷ് 6 പന്തിൽ 12 റണ്‍സ് നേടിയപ്പോള്‍ ജെമീമ റോഡ്രിഗസ് റൺസൊന്നുമെടുക്കാതെ നിരാശപ്പെടുത്തി. അമന്‍ജോത് കൗര്‍ 3(3), ദീപ്തി ശര്‍മ്മ 7(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലോറ ബെല്‍ ബോളിങ്ങിൽ തിളങ്ങി. യെം ആര്‍ലോട്ട്, സോഫി എക്കിള്‍സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

211 റണ്‍സെന്ന മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് വനിതകളെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 42 പന്തിൽ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് മാത്രമാണ് പിടിച്ചുനിന്നത്. 12 റണ്‍സ് നേടിയ യെം ആര്‍ലോട്ട് ആണ് ഭേദപ്പെട്ട സംഭാവന നൽകിയത്. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ്മയും രാധ യാദവും രണ്ട് വിക്കറ്റുകള്‍ വീതവും അരുന്ധതി റെഡ്ഡി, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlights: ENG-W vs IND-W, 1st T20I: Smriti Mandhana, Sree Charani shine as India thrashes England by 97 runs

dot image
To advertise here,contact us
dot image