'കഴിഞ്ഞ ഐപിഎല്ലിലും ഇത് കണ്ടു'; ഗില്‍ തന്‍റെ ആറ്റിറ്റ്യൂഡില്‍ മാറ്റം വരുത്തണമെന്ന് ബ്രാഡ് ഹാഡിന്‍

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയം വഴങ്ങിയത്

dot image

ഹെഡിങ്‌ലി ടെസ്റ്റിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അടുത്തയാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന്റെ മനോഭാവത്തില്‍ ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് ബ്രാഡ് ഹാഡിന്‍റെ അഭിപ്രായം. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ ഫീല്‍ഡിങ് പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച ഹാഡിൻ ഇന്ത്യന്‍ ക്യാപ്റ്റന്റെ ആറ്റിറ്റ്യൂഡ് മെച്ചപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു.

'ടെസ്റ്റില്‍ ഇന്ത്യയെ മികച്ചൊരു ഫീല്‍ഡിങ് ടീമായി മാറ്റിയെടുക്കണമെങ്കിൽ ​ഗില്ലിന്റെ ഇപ്പോഴത്തെ ആറ്റിറ്റ്യൂഡിൽ മാറ്റം വരുത്തണം. ഏത് വര്‍ഷത്തില്‍ കളിച്ചിട്ടുള്ളവരായാലും മഹത്തായ ടീമുകളെ നോക്കിയാൽ അവരെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം ഫീല്‍ഡിങ് തന്നെയാണ്. അത്തരം ടീമുകളുടെ ഫീല്‍ഡിങ് എല്ലായ്‌പ്പോഴും മികവുറ്റതായിരുന്നുവെന്നു കാണാം', ഹാഡിൻ പറഞ്ഞു.

'ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റ് ടീമില്‍ കൊണ്ടു വരേണ്ട മാറ്റവും ഇതാണ്. അതിനായി തന്റെ ഇപ്പോഴത്തെ മനോഭാവത്തിലും അദ്ദേഹം ക്രമീകരണം നടത്തേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് നന്നായി ഫീല്‍ഡ് ചെയ്യാനും, മുഴുവന്‍ സമയവും മത്സരിക്കാനും ആഗ്രഹമുണ്ടെങ്കില്‍ ആ മനോഭാവമാണ് വേണ്ടത്', ലിസ്റ്റ്എന്‍ആര്‍ സ്‌പോര്‍ട്ടിന്റെ പോഡ്കാസ്റ്റില്‍ ഹാഡിന്‍ വ്യക്തമാക്കി.

'കളിക്കളത്തിനു പുറത്ത് നിങ്ങള്‍ക്കു ടെക്‌നിക്കലായ എല്ലാ കാര്യങ്ങളും ചെയ്യാം, കൂടാതെ എത്ര കോച്ചുമാരെ വേണമെങ്കിലും നിയോഗിക്കുകയും ചെയ്യാം. അതൊന്നും പ്രശ്‌നമല്ല. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പോലും ക്യാച്ചിങ് വളരെ പരിതാപകരമായിരുന്നു ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബോളിങ് ഡിപ്പാർട്ട്‌മെന്റിന്റെ പരാജയവും ഗില്ലിന്റെ ക്യാപ്റ്റൻസിയുമൊക്കെ ഹെഡിങ്‌ലി ടെസ്റ്റിലെ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ജസ്പ്രീത് ബുംറയൊഴികെ മറ്റ് ബോളർമാർക്കൊന്നും പ്രതീക്ഷക്കൊത്ത പ്രകടനങ്ങൾ പുറത്തെടുത്തില്ല.

ബുംറ ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ താരത്തിന് വിക്കറ്റുകളൊന്നും നേടാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഷർദുൽ താക്കൂറുമാവട്ടെ കണക്കിന് തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതോടെ അവസാന ദിനം ഇംഗ്ലണ്ട് വലിയ വെല്ലുവിളികളില്ലാതെ വിജയതീരമണഞ്ഞു.

Content Highlights: ‘Shubman Gill needs an attitude adjustment’ says Brad Haddin

dot image
To advertise here,contact us
dot image