
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കൗമാര ടീം 174 റൺസിന് ഓള് ഔട്ടായപ്പോൾ, ഇന്ത്യ വെറും 24 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 19 പന്തിൽ 48 റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 28 പന്തിൽ 42 റൺസെടുത്ത ഇസാക് മുഹമ്മദും, 56 റൺസ് നേടിയ റോക്കി ഫ്ലിന്റോഫുമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ബൗളിങ് നിര കിടിലൻ പ്രകടനം കാഴ്ച വെച്ചതോടെ ഇംഗ്ലണ്ട് 174 റൺസിന് ഓള്‍ഔട്ടായി. കനിഷ്ക് ചൗഹാൻ മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഇനാൻ, ആർഎസ് അംബ്രിഷ്, ഹെനിൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
India's 14-year-old Vaibhav Suryavanshi narrowly missed out on a half-century against England's Under-19s when he smashed 48 runs in just 19 deliveries as India cruised to a six-wicket victory to take a 1-0 lead in the five-match ODI series. pic.twitter.com/TtqHFH7eRd
— Rohith Nair (@RohithNair) June 27, 2025
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ അനായാസം വിജയത്തിലെത്തി. ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് ഓപൺ ചെയ്തത്. തുടക്കം മുതൽ സൂര്യവംശി ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. 19 പന്തിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടക്കം 48 റൺസ് നേടിയാണ് പതിനാലുകാരൻ പുറത്തായത്. 252.63 സ്ട്രൈക്ക് റേറ്റിലാണ് വൈഭവിന്റെ ബാറ്റിങ്.
ആദ്യ വിക്കറ്റിൽ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് 7.3 ഓവറിൽ 71 റൺസാണ് കൂട്ടിച്ചേർത്തത്. വൈഭവിന് പിന്നാലെ 30 പന്തിൽ 21 റൺസെടുത്ത മാത്രെയും വീണു. വിഹാൻ മൽഹോത്ര ( 18 ), മൗല്യരാജ്സിങ് ചാവ്ദ ( 16 ) എന്നിവരും പെട്ടെന്ന് പുറത്തായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ കുമാറും, അഭിഗ്യൻ കുണ്ടുവും ചേർന്ന് കൂടുതൽ നഷ്ടം വരുത്താതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. അഭിഗ്യൻ കുണ്ടു 45 റൺസുമായും, രാഹുൽ കുമാർ 17 റൺസുമായും പുറത്താകാതെ നിന്നു.
വിജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ജൂൺ 30 നാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുക. അഞ്ച് മത്സര ഏകദിന പരമ്പരയ്ക്ക് ശേഷം രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇരു ടീമുകളും തമ്മിൽ മത്സരിക്കും.
Content Highlight: Vaibhav Suryavanshi blitz powers India to six-wicket win over England