
ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പര സമനിലയാക്കാൻ ഇന്ത്യൻ സംഘം ഇനി മത്സരിക്കേണ്ടത് എഡ്ജ്ബാസ്റ്റണിലെ ബിർമിങ്ഹാം സ്റ്റേഡിയത്തിലാണ്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് തിരിച്ചടിയായ കണക്കുകളാണ് ഇവിടെയുള്ളത്. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ കളിച്ച ഒറ്റ ടെസ്റ്റിൽ പോലും ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.
ഇതുവരെ എട്ട് ടെസ്റ്റുകളാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ കളിച്ചിട്ടുള്ളത്. അതിൽ ഏഴ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. 1986ൽ കപിൽ ദേപിന്റെ ടീം മാത്രമാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്കായി ഒരു സമനില നേടിയത്. ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരെ ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.
Content Highlights: India stay winless in Tests in Birmingham