
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20യിൽ ചരിത്രം കുറിച്ച് ജോസ് ബട്ലർ. ഇംഗ്ലണ്ടിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് ബട്ലർ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം മത്സരത്തിൽ 59 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം ബട്ലർ 96 റൺസെടുത്തു. താരത്തിന്റെ മികവിൽ വിൻഡീസിനെ 21 റൺസിന് തോൽപ്പിക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർബോർഡിൽ 16 റൺസ് എത്തിയപ്പോഴേയ്ക്കും ഒരു റൺസെടുത്ത ബെൻ ഡക്കറ്റിനെ ഇംഗ്ലീഷ് ടീമിന് നഷ്ടമായി. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ജോസ് ബട്ലറും ജാമി സ്മിത്തും ചേർന്ന് ഇംഗ്ലണ്ട് സ്കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ സ്മിത്ത്-ബട്ലർ സഖ്യം 79 റൺസ് കൂട്ടിച്ചേർത്തു. 20 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 38 റൺസാണ് ജാമി സ്മിത്ത് നേടിയത്. 23 പന്തിൽ ഒരു സിക്സർ അടക്കം 23 റൺസെടുക്കാനാണ് ജേക്കബ് ബെഥലിന് കഴിഞ്ഞത്. മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. എങ്കിലും ജോസ് ബട്ലറുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ ഇംഗ്ലണ്ട് സ്കോർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിനായി പൊരുതിയവർക്കാർക്കും ടീമിനെ വിജയത്തിലേക്കെത്തിക്കാൻ സാധിച്ചില്ല. എവിൻ ലീവ്സ് 39, ജോൺസൺ ചാൾസ് 18, റോസ്റ്റൻ ചെയ്സ് 24, റോവ്മൻ പവൽ 13, ആന്ദ്ര റസ്സൽ 15, റൊമാരിയോ ഷെപ്പേർഡ് 16, ജേസൺ ഹോൾഡർ പുറത്താകാതെ 16 എന്നിങ്ങനെയാണ് വിൻഡീസ് നിരയിലെ സ്കോറിങ്ങുകൾ.
നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിലെത്താനെ വെസ്റ്റ് ഇൻഡീസിന് സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി ലയാം ഡേവ്സൺ നാല് വിക്കറ്റെടുത്തു. മാത്യു പോട്സും ജേക്കബ് ബെഥലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights: Buttler hits highest T20I score at home as England beats West Indies by 21 runs