അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് നേതൃത്വം: ആര്യാടന്‍ ഷൗക്കത്ത്

മതരാഷ്ട്ര വാദത്തില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമി മാറിയിട്ടുണ്ടെന്നും മാറ്റം നിങ്ങള്‍ കാണുന്നില്ലേ എന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു

dot image

നിലമ്പൂര്‍: പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് നേതൃത്വമാണെന്ന് നിലമ്പൂരിലെ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. പി വി അന്‍വര്‍ വിഷയം തന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും ജനവിധിയിലൂടെ അന്‍വറിന് നിലമ്പൂരിലെ ജനങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പി വി അന്‍വറിന്റെ പരാമര്‍ശങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പോയിട്ടില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ആദ്യമായല്ല നിലമ്പൂരില്‍ യുഡിഎഫിന് വോട്ടുചെയ്യുന്നതെന്നും ഷൗക്കത്ത് വ്യക്തമാക്കി. മുന്‍പ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വേണ്ടി അവര്‍ വോട്ടുചെയ്തിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്നത് ഇന്‍ഡ്യ മുന്നണി മുന്നോട്ടുവെക്കുന്ന ആശയത്തെയാണ്. നിലമ്പൂര്‍ മതനിരപേക്ഷതയെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് കെ സി വേണുഗോപാലാണ്. കേരളത്തില്‍ പാണക്കാട് സദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്നവര്‍ നേതൃത്വം നല്‍കി. യുവ നേതാക്കള്‍ ഉള്‍പ്പെടെ സജീവമായി പ്രവര്‍ത്തിച്ചു. നിലമ്പൂരിലെ വോട്ടര്‍മാരോടുളള നന്ദി എന്നുമുണ്ടാകും. നിലമ്പൂരില്‍ വളരെ സൗമ്യമായാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. നിലമ്പൂരില്‍ യുഡിഎഫ് തുടങ്ങിവെച്ച കാര്യങ്ങള്‍ പുനരാരംഭിക്കും. ഇടതുസര്‍ക്കാര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. നിലമ്പൂര്‍ ബൈപ്പാസിന് ഉള്‍പ്പെടെ പ്രഥമ പരിഗണന നല്‍കും. നിലമ്പൂരിന്റെ വികസനത്തിനായി ആരുമായും സഹകരിക്കാന്‍ തയ്യാറാണ്'-ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

മതരാഷ്ട്ര വാദത്തില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമി മാറിയിട്ടുണ്ടെന്നും മാറ്റം നിങ്ങള്‍ കാണുന്നില്ലേ എന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. സിനിമാ പ്രവര്‍ത്തനവും കഥയെഴുത്തും ഉള്‍പ്പെടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Leadership should decide whether to accept Anwar in the Congress says Aryadan Shoukath

dot image
To advertise here,contact us
dot image