
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം. വിവാദമുണ്ടാക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്.രാജ്ഭവനിൽ ഭാരതാംബയെ വെക്കാൻ പാടില്ല എന്ന് മന്ത്രിമാർക്ക് പറയാൻ കഴിയില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതാംബ സങ്കല്പം രാജ്യത്തുണ്ട്. രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണും. നാടിൻ്റെ ദേശീയതയുടെ പ്രതീകമാണ് കാവിക്കൊടി. ആർഎസ്എസിന് മാത്രമായി ഭാരതാംബ ഇല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. നിരോധനത്തിന് ശേഷവും പിഎഫ്ഐ ഭീകരത കേരളത്തിൽ അവസാനിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് നടപടി കാര്യക്ഷമമല്ല. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ നാട്ടിലല്ലേ സംഭവം നടന്നത്, ലാൽ സലാം എന്നും സുരേന്ദ്രൻ പ്രതികരിച്ചു. നിലമ്പൂർ ഉപതരഞ്ഞെടുപ്പ് ഫലത്തിനെ സംബന്ധിച്ചുളള ചോദ്യങ്ങൾക്ക് ബിജെപി അധ്യക്ഷനോട് ചോദിക്കൂ എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ബിജെപി അധ്യക്ഷനാണ് അതിനെ പറ്റി പറയേണ്ടതെന്നും താൻ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ടുമാസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ബിജെപി നീക്കം ചെയ്തിരുന്നു. കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. 'ഭാരതമാതാവിന് പുഷ്പാര്‍ച്ചന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണിത്. പോസ്റ്ററില്‍ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന 'അഖണ്ഡഭാരത ഭൂപട'വും അപ്രത്യക്ഷമായിട്ടുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേര്‍ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്നും ചിലര്‍ പരിഹസിച്ചു. ഈ ചിത്രമല്ലല്ലോ രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാന്‍ തീരുമാനിച്ചോയെന്നും ചിലര്‍ ട്രോളി.
രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തതാണ് ഒടുവിൽ വിവാദമായത്. പരിസ്ഥിതി ദിനാചരണത്തില്‍ ഇതേചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
Content Highlights: K Surendran About Bharatmatha Controversy