
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ചയാണ് ഹർജി പരിഗണിക്കുക.
കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ പണം തട്ടിയ സംഭവത്തില്‍ കേസെടുത്തതിനു പകരമായി ജീവനക്കാര്‍ നല്‍കിയ പരാതിയാണിതെന്നുമാണു കൃഷ്ണകുമാര്‍ പ്രതികരിച്ചത്.
ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികൾ പരാതി നൽകിയത്. കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്തെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്നു പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.
കവടിയാറിലെ ദിയയുടെ 'ഓ ബൈ ഓസി' എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്നു കൃഷ്ണകുമാര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്.
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജി കൃഷ്ണകുമാർ രംഗത്തെത്തി. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്ന് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നാം തീയതിയാണ് ഞങ്ങൾ പൊലീസിനെ സമീപിച്ചത്.അതിനു ശേഷമാണ് അവർ പരാതി നൽകാനായി എത്തിയത്. ഇവർക്ക് പിന്നിൽ ആരോ ഉണ്ടെന്നും, അന്ന് ഞങ്ങൾക്കെതിരെ പ്രതികരിച്ച ശേഷം അവർ ഇപ്പോൾ എവിടെ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. '
ആദ്യ ഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ വാർത്തയുടെ സത്യാവസ്ഥ കണ്ടെത്താൻ സഹായിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരനോ പാർട്ടിക്കൊ ഇതിൽ താല്പര്യമുണ്ടെങ്കിൽ അങ്ങനെ ഇടപെടുത്തരുത്. രാഷ്ട്രീയത്തെ വച്ച് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. എന്റെ കുടുംബത്തെ അതിൽ ചേർക്കരുത്. ഈ വിഷയത്തിൽ ഞാൻ രാഷ്ട്രീയം ഇടപെടുത്തിയിട്ടില്ല. ജാതി ഒന്നും ഇതിൽ ഇടപെടുത്തേണ്ട ആവശ്യമേ ഇല്ല. സിസിടിവി ദൃശ്യങ്ങൾ കൂടി വന്നതോടെ വലിയ കള്ളം പൊളിഞ്ഞു' ജി കൃഷ്ണകുമാർ പറഞ്ഞു.
Content Highlight : Employee abduction complaint: Actor Krishnakumar and daughter Diya applied for anticipatory bail