യമാലിനെ തളയ്ക്കാന്‍ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു, കിരീടവും നേടി;മത്സരശേഷം ന്യൂനോ മെന്‍ഡസ്

ന്യൂനോ മെൻഡസ് യമാലിനെ ഇടത് വിങ്ങിൽ തളച്ചിടുകയായിരുന്നു

dot image

യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചു​ഗലിനെതിരെ ഇറങ്ങുമ്പോൾ സ്പെയിനിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു 17 കാരനായ ലാമിൻ യമാൽ. സീസണിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഈ കൗമാരതാരത്തെ ചുറ്റിപ്പറ്റിയായിരുന്നു സ്പാനിഷ് പ്രതീക്ഷകൾ മുഴുവൻ. എന്നാൽ തീർത്തും അപ്രതീക്ഷിതമായി യമാലിനെ അക്ഷരാർത്ഥത്തിൽ പോർച്ചു​ഗീസ് പ്രതിരോധം പൂട്ടിക്കെട്ടുന്നതാണ് കാണാനായത്.

മികച്ച ഫോമിലുണ്ടായിരുന്ന യമാലിന് ഫൈനലില്‍ അനങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ഒരു നല്ല നീക്കം പോലും ആ കൗമാരക്കാരനില്‍ നിന്നും സ്‌പെയ്നിന് ലഭിച്ചില്ല. താരത്തെ പൂര്‍ണമായും ന്യൂനോ മെന്‍ഡസ് തന്റെ പോക്കറ്റിലാക്കുന്ന കാഴ്ചയ്ക്കാണ് അലയന്‍സ് അരേന സാക്ഷിയായത്. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസ് താരത്തെ ഇടത് വിങ്ങിൽ തളച്ചിടുകയായിരുന്നു. മത്സരശേഷവും യമാലിനെ പറ്റി ന്യൂനോ സംസാരിച്ചു.

‘സീസണിൽ ഒരുപാട് മികച്ച കളിക്കാരെ ഞാൻ നേരിട്ടുണ്ട്. ലോകോത്തര താരങ്ങളെയും സാങ്കേതികത്തികവുള്ള താരങ്ങളെയും നേരിട്ടു. യമാൽ അവരിലൊരാളായിരുന്നു. എന്നാൽ ഫൈനലിൽ അദ്ദേഹം വിജയം നേടുന്നത് തടയാൻ ഞാൻ എന്റെ ഏറ്റവും മികച്ചത് തന്നെ പുറത്തെടുത്തു. ഞങ്ങൾക്ക് കിരീടവും നേടാനായി. അതിൽ ഞാൻ സന്തോഷിക്കുന്നു’, ന്യൂനോ പറഞ്ഞു.

യമാലിന്റെ കാലില്‍ പന്ത് എത്തുമ്പോഴെല്ലാം ഒരു കാളക്കൂറ്റനെ പോലെ ഓടിയെത്തിയ മെന്‍ഡസ് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തളച്ചു. ആദ്യ പകുതിയില്‍ വലിയ രീതിയില്‍ സ്‌പേസ് ലഭിക്കാതിരുന്ന യമാലിന് രണ്ടാം പകുതിയില്‍ സ്‌പെയിനിന്റെ വിധിയെഴുതാന്‍ വലിയ റോള്‍ കളിക്കാനുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത, മുന്നേറാന്‍ പോലും ഭയപ്പെടുന്ന യമാലിനെയായിരുന്നു കളിക്കളത്തില്‍ കണ്ടത്. ഈ സീസണിലുടനീളം കണ്ട യമാലിന്റെ നിഴല്‍ മാത്രമായിരുന്നു ഫൈനലില്‍. മെന്‍ഡസിന്റെ നീക്കങ്ങളെല്ലാം കുട്ടിത്താരത്തിന്റെ കളിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ തന്നെയുണ്ടാക്കി.

പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയതും മെന്‍ഡസാണ്. രണ്ടാം പകുതിയില്‍ ഇടത് വിങ്ങില്‍ തുടര്‍ച്ചായി അറ്റാക്ക് ചെയ്ത് സ്‌പെയ്‌നിനെയും യമാലിനെയും പ്രതിരോധത്തിലാക്കാനും മെന്‍ഡസിന് എളുപ്പം സാധിച്ചു. റൊണാള്‍ഡൊ നേടിയ ഇക്വലൈസര്‍ ഗോളിനും വഴിയൊരുക്കിയത് മെന്‍ഡസിന്റെ ക്രോസാണ്. മെന്‍ഡസിന്റെ ക്രോസ് സ്പാനിഷ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഡിഫ്‌ലക്ടായി റൊണോയില്‍ എത്തുകയായിരുന്നു അദ്ദേഹം അത് എളുപ്പം വലയില്‍ എത്തിക്കുകയും ചെയ്തു.

അതേസമയം പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടുന്ന മത്സരത്തില്‍ സ്‌പെയ്‌നിനെ 5-3ന് തോല്‍പ്പിച്ചാണ് പറങ്കിപ്പട കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2ന് പിരിഞ്ഞതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി. രണ്ട് തവണ പിന്നില്‍നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗല്‍ തിരിച്ചടിച്ചത്.

Content Highlights: I 'cancelled out' Lamine Yamal in final, Says Portugal's Nuno Mendes

dot image
To advertise here,contact us
dot image