'കാലൊടിഞ്ഞാല്‍ പോലും പോര്‍ച്ചുഗലിന് വേണ്ടിയാണെങ്കില്‍ അത് ചെയ്തിരിക്കും'; പരിക്കിനെ കുറിച്ച് റൊണാള്‍ഡോ

സ്‌പെയ്‌നെതിരായ ഫൈനലിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പരിക്കേറ്റ് മൈതാനം വിട്ടുപോയത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു

dot image

പോര്‍ച്ചുഗലിന് വേണ്ടി എത്ര വലിയ പരിക്കും വകവെയ്ക്കാതെ കളിക്കുമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് ഫൈനലിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ. സ്‌പെയ്‌നെതിരായ ഫൈനലിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പരിക്കേറ്റ് മൈതാനം വിട്ടുപോയത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ മത്സരത്തിലെ വിജയത്തിന് ശേഷം തന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകയാണ് റൊണാള്‍ഡോ.

'സന്നാഹ മത്സരങ്ങള്‍ മുതല്‍ എനിക്ക് പരിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറച്ചുകാലമായി അത് എന്നെ വല്ലാതെ അലട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ പോര്‍ച്ചുഗലിന് വേണ്ടി എന്റെ കാല്‍ ഒടിഞ്ഞാലും ഞാന്‍ കളത്തിലിറങ്ങുമായിരുന്നു. ഈ കിരീടം നേടുന്നതിന് വേണ്ടി എന്റെ സര്‍വ്വതും നല്‍കി എനിക്ക് കളിക്കണമായിരുന്നു', റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പെയ്‌നിനെതിരെ നിര്‍ണായക ഗോള്‍ നേടി പോര്‍ച്ചുഗലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. 61-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഗോളിലാണ് സ്പെയ്നിനെ പോർച്ചുഗല്‍ സമനിലയില്‍ തളച്ചത്. പോർച്ചുഗലിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 138-ാം ഗോളാണിത്.

88-ാം മിനിറ്റിലാണ് പരിക്കേറ്റ് ക്യാപ്റ്റന്‍ റൊണാള്‍ഡോ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത്. റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ നിശ്ചിതസമയം പൂര്‍ത്തിയാക്കിയതും. സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാല്‍ പോര്‍ച്ചുഗലില്‍ റൊണാള്‍ഡോയും സ്‌പെയ്‌നില്‍ ലാമിന്‍ യമാലും ഷൂട്ടൗട്ടിന് ഉണ്ടായിരുന്നില്ല.

അതേസമയം ഷൂട്ടൗട്ടില്‍ 5-3ന് സ്‌പെയ്‌നിനെ കീഴടക്കിയാണ് പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും പോര്‍ച്ചുഗല്‍ 2-2ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. യുവതാരം ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി.

Content Highlights: Cristiano Ronaldo makes shock injury revelation after Portugal win Nations League

dot image
To advertise here,contact us
dot image