
ഐപിഎല്ലിൽ ഏറെ പ്രതീക്ഷയോടെ ലഖ്നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്ക 27 കോടിക്ക് ടീമിലെത്തിച്ച താരമായിരുന്നു റിഷഭ് പന്ത്. 18 വർഷത്തെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്ക് എത്തിയപ്പോൾ ആരാധകരിലും താരത്തിന് മേൽ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ 12 മത്സരങ്ങൾ ലഖ്നൗ പൂർത്തിയാക്കിയപ്പോൾ സമ്പൂർണ നിരാശയായിരുന്നു ഫലം.
ഇപ്പോഴിതാ റൺകണ്ടെത്താൻ പാടുപെടുന്ന ലഖ്നൗ നായകൻ റിഷഭ് പന്തിന് സഹായ വാഗ്ദാനവുമായി എത്തിയിരിക്കുയാണ് മുൻ ഇന്ത്യൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോഗ്രാജ് സിംഗ്. റിഷഭ് പന്തിന്റെ ബാറ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കാമെന്ന് മുന്‍ ഇന്ത്യൻ താരം യോഗ്രാജ് പറഞ്ഞു.
ബാറ്റിംഗിന് നിൽക്കുമ്പോൾ റിഷഭ് പന്തിന്റെ തല ഉറയ്ക്കുന്നില്ല. ഇത് ശ്രദ്ധ നഷ്ടമാവാൻ കാരണമാവുന്നു. ഇടത് ചുമലിന്റെ സ്ഥാനവും ശരിയാക്കിയാൽ പന്തിന് ഫോമിലേക്ക് വേഗത്തിൽ തിരിച്ചെത്താൻ കഴിയുമെന്നും 27 കോടി മുതലാകുമെന്നും യോഗ്രാജ് സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഐപിഎല്‍ മെഗാ താരലേലത്തിൽ ഡല്‍ഹിയില്‍ നിന്ന് 27 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് ലഖ്നൗവിലെത്തി റിഷഭ് പന്തിന് ഈ സീസണിലെ പന്ത്രണ്ട് കളിയിൽ 135 റൺസ് മാത്രമാണ് നേടാനായത്. ഒരു അർധ സെഞ്ച്വറി മാത്രമാണ് എടുത്തുപറയാനുള്ള നേട്ടം.
Content Highlights: 'Rishabh Pant's problems can be fixed in five minutes': Yograj Singh