
വാഷിങ്ടണ്‍: ആണവായുധ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചാല്‍ ഇറാനില്‍ ബോംബിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ വിജയിച്ചെന്ന ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഖമേനിയെ മോശവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലും ട്രംപ് കുറിച്ചു.
ഖമേനി യുദ്ധത്തില്‍ വിജയിച്ചെന്ന നഗ്നവും വിഡ്ഢിത്തം നിറഞ്ഞതുമായ കള്ളം പറയുകയാണെന്നും ട്രംപ് പറഞ്ഞു. 'അയാളുടെ രാഷ്ട്രം നശിച്ചു. അയാളുടെ മൂന്ന് പൈശാചിക ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കി.അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ഇസ്രയേലിനെയും ലോകത്തെ ഏറ്റവും ശക്തവും വലുതുമായ അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇതിന് തന്നോട് നന്ദി പറയേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ തെഹ്റാനെ നേരിട്ട് ലക്ഷ്യം വെക്കാന്‍ പദ്ധതിയിട്ട ഇസ്രയേലിനെ ഞാന്‍ തിരികെ വിളിച്ചു. അല്ലെങ്കില്‍ നിരവധി നാശനഷ്ടമുണ്ടാകുകയും നിരവധി ഇറാനികള്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമായി ഇത് മാറുമായിരുന്നു', ട്രംപ് പറഞ്ഞു. ഖമേനിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിവരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇറാൻ്റെ പൂർണ്ണവും വേഗത്തിലുള്ളതുമായ സമ്പൂർണ്ണ പുനരുദ്ധാരണത്തിന് അവസരം ഒരുക്കുമായിരുന്ന ഉപരോധങ്ങൾ പിൻവലിക്കാനുള്ള തൻ്റെ നീക്കത്തെ ഇത് പിന്നോട്ടടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ഇറാന് ലോകക്രമത്തിലേക്ക് തിരിച്ചുവരണം. അല്ലെങ്കില്‍ അവരെ അത് മോശമായി ബാധിക്കും. അവര്‍ എപ്പോഴും ദേഷ്യമുള്ളവരും അസഹിഷ്ണുതയുള്ളവരും അസന്തുഷ്ടരുമാണ്. അത് അവര്‍ക്ക് ചുട്ടുപ്പൊള്ളുന്ന, പൊട്ടിത്തെറിച്ച, ഭാവിയില്ലാത്ത, നശിച്ച സൈന്യമുള്ള, ഭയാനകമായ സമ്പദ് വ്യവസ്ഥയുള്ള, ചുറ്റിലും മരണം മാത്രമുള്ള രാജ്യത്തെയാണ് സമ്മാനിച്ചത്. അവര്‍ക്ക് പ്രതീക്ഷയില്ല. ഇറാന്റെ നേതൃത്വം ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം', ട്രംപ് കുറിച്ചു.
ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ ഇറാന് വിജയം നേടിയെന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണിതെന്നും യുദ്ധത്തില്‍ ഇടപെട്ടതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഖമേനി പറഞ്ഞിരുന്നു. ഇറാനെതിരെ ഇനിയും ആക്രമണം ഉണ്ടായാല്‍ അമേരിക്ക കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി പറഞ്ഞിരുന്നു.
Content Highlights: US president Donald Trump against Iran leader Ayatollah Ali Khamenei