
ദിയ വിശ്വസിച്ച് ഷോപ്പിൽ നിർത്തിയിരുന്ന കുട്ടികളാണ് മകളെ പറ്റിച്ചതെന്നും, ഗര്‍ഭിണിയായ ദിയയുടെ ശാരീരികാസ്വസ്ഥതകള്‍ അവർ മുതലെടുത്തെന്നും അമ്മ സിന്ധു കൃഷ്ണ. ഇഷാനിയുടെ ഒരു സുഹൃത്ത് കടയിൽ പോയി സാധനം വാങ്ങിയപ്പോള്‍ നിലവില്‍ ആരോപണവിധേയരായ ജീവനക്കാര്‍, അവരുടെ ക്യുആർ കോഡ് ആണ് പണം അയക്കാൻ കൊടുത്തത് എന്നും അതില്‍ തോന്നിയ സംശയം ആണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നത് എന്നും സിന്ധു കൃഷ്ണ പറയുന്നു. ദിയയുടെ കടയിലെ ആഭരണങ്ങൾ മറിച്ച് വിറ്റ് അത് അയയ്ക്കുന്ന കൊറിയർ ഫീസ് കൂടി ദിയയെക്കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തിരുന്നെന്നും കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ പറയുന്നു.
'ദിയ വിശ്വസിച്ച് ഷോപ്പിൽ നിർത്തിയിരുന്ന പിള്ളേരായിരുന്നു അവർ. എനിക്ക് പലപ്പോഴും ഒരു റോങ്ങ് വൈബ് അവരിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിച്ചപ്പോൾ ആ കുട്ടിയുടെ പേയ്മെന്റ് മറ്റൊരു ക്യുആർ കോഡിൽ വാങ്ങിയതോടു കൂടിയാണ് ഈ വിവരം പുറത്തറിഞ്ഞത്. എനിക്കും ഷോക്കിങ് ആയിരുന്നു ഈ വാർത്ത. അഞ്ഞൂറോ ആയിരമോ എടുക്കുന്നതുപോലെ അല്ലല്ലോ ഇത്രയും വലിയൊരു തുക എടുക്കുന്നത്. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോൾ അവരുടെ ക്യുആർ കോഡ് ആണ് പണം അയക്കാൻ കൊടുത്തത്. അങ്ങനെ ആ കുട്ടി ഇഷാനിയോട് ചോദിച്ചു. ഇഷാനി, ദിയയോട് ഇക്കാര്യം ചോദിച്ചപ്പോൾ ദിയ പറഞ്ഞു അങ്ങനെ ഞാൻ അവരോട് പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെ സംശയം തോന്നി ദിയ ഇൻസ്റ്റഗ്രാമില്‍ ഒരു സ്റ്റോറി ഇട്ടിരുന്നു, ‘എന്റെ ഓഫിസിൽ വന്ന് ആരെങ്കിലും എന്റേതല്ലാത്ത ക്യുആർ കോഡിൽ പണം കൊടുത്ത് സാധനം വാങ്ങിയിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന്’. അത് പോസ്റ്റ് ചെയ്ത ഉടൻ തന്നെ ആയിരക്കണക്കിന് മെസ്സേജ് ആണ് ഞങ്ങൾക്ക് വന്നത്. അങ്ങനെയാണ് ഇത് കണ്ടുപിടിക്കുന്നത്.
ഞങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവർ ഇത് ചെയ്യില്ലല്ലോ. പക്ഷേ ദിയ ഗർഭിണി ആയിരുന്നല്ലോ, ദിയയ്ക്ക് ഓഫിസിൽ പോകുമ്പോഴാണ് ഭയങ്കര ഛർദിലും ക്ഷീണവും ഒക്കെ വരുന്നത്. അതുവരെ ദിയ സ്ഥിരം ഓഫിസിൽ പോയിരുന്നു. ഈ കുട്ടികൾ വരുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ്, നാലര മണി ആകുമ്പോൾ പോകും. നാലേമുക്കാലിന് ഒരു കസ്റ്റമർ വരികയാണെങ്കിൽ വിളിച്ചു ചോദിക്കുമ്പോൾ അയ്യോ ചേച്ചി ഞങ്ങൾ ഇറങ്ങി എന്നാണ് പറയുക. ഓൺലൈനിൽ വരുന്ന ഓർഡേഴ്സ് പാക്ക് ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന ജോലി. ഡിമാൻഡ് കൂടിയപ്പോഴാണ് കുറച്ച് കസ്റ്റമേഴ്സ്, ഞങ്ങൾ കടയിൽ വന്നു നോക്കി വാങ്ങിച്ചോട്ടെ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് ദിയയുടെ ഓഫിസിൽ ഒരു മുറി ഡിസ്പ്ലേ പോലെ ആക്കി ജ്വല്ലറി വച്ചു.
വാട്സാപ്പ് വഴി വരുന്ന ഓർഡർ ആണ് കൂടുതലും ഇവർ ഡീൽ ചെയ്തുകൊണ്ടിരുന്നത്. 30 ഓർഡർ വരുമെങ്കിൽ ഒരു 10 ഓർഡർ ദിയയെ അറിയിക്കും. ബാക്കി 20 ഇവരുടെ ക്യുആർഎൽ എടുക്കും. ദിയയുടെ ഈ വയ്യായ്മ കൊണ്ടാണ് ഓഫിസിൽ പോയി സ്റ്റോക്ക് നോക്കാൻ പറ്റാതിരുന്നത്. ഓഫിസിൽ കസ്റ്റമേഴ്സ് ആരും വരുന്നില്ല എന്ന് പറയുന്നത് ദിയ വിശ്വസിച്ചിരുന്നു. ഒരു കുട്ടി ദിയയുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോയി പുറത്ത് വേറെ ബിസിനസ്സ് നടത്തി. അത് ദിയയുടെ തന്നെ കൊറിയർ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയർകാർക്കു പേയ്മെന്റ് കൊടുപ്പിച്ചു. അമേരിക്കയിലോട്ട് വരെ സാധനങ്ങൾ അയച്ചിരുന്നു. ദിയയുടെ സാധനങ്ങൾ അവർ എടുത്ത് മറിച്ചു വിറ്റുകൊണ്ടിരുന്നു. അവളുടെ വയ്യായ്മ അവർ മുതലെടുത്തു', സിന്ധു കൃഷ്ണ പറഞ്ഞു.
ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒ ബൈ ഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രംഗത്ത് വന്നത്. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്ന് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി.
മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്.
ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതി ദിയ കൃഷ്ണ ഉന്നയിക്കുകയായിരുന്നു. കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയയുടെ പരാതി. ജീവനക്കാരികള്‍ തങ്ങളെ ദിയയും കുടുംബവും തട്ടിക്കൊണ്ട് പോയെന്നും, തങ്ങള്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ നിര്‍ബന്ധിച്ച് എടുത്തതാണെന്നുമുള്ള പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ രണ്ട് കേസുകളിലും അന്വേഷണം നടന്നുവരികയാണ്.
Content Highlights: Diya krishna mother Sindhu krishna talks about the scam