
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിഷയത്തിൽ അഭിപ്രായം പറഞ്ഞ് അഡ്വക്കേറ്റും ഇടത് എംപിയുമായ എ എ റഹീം. സുരേഷ് ഗോപി നായകനായെത്തിയ ജാനകി vs സ്റ്റേറ്റ് എന്ന ചിത്രത്തിന് വെട്ട് വരുന്നത് അസഹിഷ്ണുതയുടെ വെട്ടാണെന്ന് എഎ റഹീം റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിബേറ്റ് വിത്ത് അരുണ്‍കുമാറില്‍ പറഞ്ഞു. സെൻസർ ബോർഡിനെതിരെയാണ് സമരമെങ്കിലും ഈ രോഷം അലയടിക്കേണ്ടത് ഫാസിസ്റ്റ് ഭരണകൂടമായ ബിജെപിക്ക് നേരെയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇതൊരു നവ ഫാസിസ്റ്റ് ഭരണകൂടമാണെന്ന് കൂടുതൽ വ്യക്തമാക്കുന്നിടത്തേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ കാണണം. ഈ കടുംവെട്ടുകളുടെ കാര്യം രാഷ്ട്രീയമാണ്. അസഹിഷ്ണുതയുടെ രാഷ്ട്രീയം ഇന്ത്യ ഭരിക്കുന്നു എന്നതാണ് പ്രശ്‌നം. ഈ അസഹിഷ്ണുത വെറുതെ ഉണ്ടാകുന്നതല്ല. നിങ്ങൾ സെൻസർ ബോർഡിന്റെ മുന്നിൽ പ്രതിശോധിക്കുന്നു. തീർച്ചയായും പ്രതീകാർത്തമായ പ്രതിശേധം ശരിയാണ് പക്ഷെ എന്റെയും നിങ്ങളുടെയും ഇക്കാര്യത്തിലെ രോഷവും ഭയാനകമാണെന്നുള്ള അഭിപ്രായവുമെല്ലാം അലയടിക്കേണ്ടത് എതിരായി രൂപപ്പെടേണ്ടത് നമ്മുടെ രാജ്യ ഭരിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ടീയത്തിനെതിരായിട്ടായിരിക്കണം എന്നതാണ് എന്റെ വിനയപൂർവമായ അഭിപ്രായം' എന്നും എഎ റഹിം പറഞ്ഞു.
ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നൽകുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. ഇത് അനൗദ്യോഗികമായി മാത്രമാണ് അറിയിച്ചിരിക്കുന്നത് എന്നും സിനിമാക്കാർ പറയുന്നു. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ അണിയറപ്രവർത്തകർ കോടതിയിൽ ഹരജിയിൽ സമർപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂൺ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകൾ എത്തിയിരിക്കുന്നത്.
തിങ്കളാഴ്ച തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നാണ് വിവിധ സിനിമാ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.
Content Higlights- AA Rahim About the Janaki vs State of of kerala issue