
രജനികാന്തും ചിരഞ്ജീവിയും എൻടി രാമറാവുവും അമിതാഭ് ബച്ചൻ സിനിമകൾ റീമേക്ക് ചെയ്താണ് സൂപ്പർതാരങ്ങൾ ആയതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തുടക്കത്തിൽ സൗത്തിലെ എല്ലാ ഭാഷകളും ബോളിവുഡ് സിനിമകൾ റീമേക്ക് ചെയ്യാറുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചനിൽ നിന്ന് സ്വീകരിച്ച മാസ് മസാല ഴോണർ സിനിമകൾ നിർമ്മിക്കുന്നത് ഇന്നും സൗത്ത് സിനിമകൾ നിർത്തിയിട്ടില്ലെന്നും ഇന്ത്യ ടിവി ഷോബിസിന് നൽകിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ്മ പറഞ്ഞു.
'തുടക്കത്തിൽ സൗത്തിലെ നാല് ഭാഷകളും അമിതാഭ് ബച്ചൻ ചിത്രങ്ങൾ റീമേക്ക് ചെയ്യുമായിരുന്നു. രജനികാന്തും ചിരഞ്ജീവിയും എൻ ടി രാമറാവുവും രാജ്കുമാറും ബച്ചൻ്റെ 70-80 കളിലെ സിനിമകളുടെ റീമേക്കുകൾ ആയിരുന്നു ചെയ്തിരുന്നത്. പിന്നീട്, 90-കളിൽ, ബച്ചൻ നീണ്ട അഞ്ച് വർഷത്തെ ഇടവേള എടുത്തു. ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു.
പിന്നീട് അവരുടെ സംഗീതം വിൽക്കാൻ വേണ്ടി മാത്രം ബോളിവുഡ് സിനിമകൾ ചെയ്തു. അപ്പോഴാണ് മേനെ പ്യാർ കിയ പോലുള്ള സിനിമകൾ പുറത്തുവന്നത്. എന്നാൽ സൗത്ത് സിനിമകൾ ഒരിക്കലും മാസ് സിനിമകളിൽ നിന്നും പുറത്തുവന്നില്ല. അങ്ങനെയാണ് ഈ നടന്മാരെല്ലാം സൂപ്പർതാരങ്ങളായി മാറിയത്', രാം ഗോപാൽ വർമ്മ പറഞ്ഞു.
രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളായ വേലൈക്കാരൻ, ബില്ല, ധർമത്തിൻ തലൈവൻ, മാവീരൻ എല്ലാം അമിതാഭ് ബച്ചൻ സിനിമകളുടെ റീമേക്ക് ആണ്. ഈ സിനിമകൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ നേടുകയും രജനിയെ സൂപ്പർതാരപദവിലേക്ക് കൈപിടിച്ച് ഉയർത്തിയ സിനിമകളുമാണ്.
Content Highlights: Rajinikanth and Chiranjeevi became superstars by remaking Amitabh Bachchan films says RGV