'ഭരണഘടനയെ മാനിക്കാത്ത ഗവർണറെ ഞങ്ങളും മാനിക്കില്ല'; മന്ത്രി കെ രാജൻ റിപ്പോർട്ടറിനോട്

ഭാരതാംബയിൽ ഗവർണർ ഉറച്ച് നിന്നാൽ സർക്കാരിന് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി

dot image

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയെ മാനിക്കാത്ത ഗവർണറെ തങ്ങളും മാനിക്കില്ലെന്ന് മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണ്ണറുടെ ശ്രമം. അത്തരക്കാർക്കെതിരെ വലിയ പോരാട്ടം നടത്തിയ മണ്ണാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞ ഭാരതാംബക്ക് മുമ്പിൽ വേണമെന്ന് വാശിപിടിക്കാൻ ഗവർണർക്ക് കഴിയുമോയെന്നും മന്ത്രി ചോദിച്ചു. ഭാരതാംബയിൽ ഗവർണർ ഉറച്ച് നിന്നാൽ സർക്കാരിന് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'ഭരണഘടനയുടെ ഭാഗമായി ഗവർണർ ചെയ്യേണ്ട ജോലികൾ അദ്ദേഹം ചെയ്യണം. അത് ഭരണഘടനാ ബാധ്യതയാണ്. ബഹുമാനം ഞങ്ങളും കൊടുക്കും. അദ്ദേഹം രാജ്ഭവനുള്ളിൽ അടച്ചിട്ട്, ഇഷ്ടപ്പെട്ട ചിത്രങ്ങളുമായി കെട്ടിപ്പിടിച്ചിരുന്നാൽ, ഭരണഘടന കാക്കുക എന്ന ഉത്തരവാദിത്വം സർക്കാർ കൃത്യമായി ചെയ്യും. ഗവർണർ അദ്ദേഹത്തിന്റെ നിലാപടുമായി മുന്നോട്ടുപോയാൽ ഞങ്ങൾക്ക് ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകേണ്ടിവരും'; മന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ സിസത്യപ്രതിജ്ഞയ്ക്ക് ഭാരതാംബയുടെ മുൻപിൽ വിലക്ക് കൊളുത്തണമെന്ന് ഗവർണർക്ക് നിർബന്ധം പിടിക്കാനാകുമോ? ഭരണഘടനയെ മാനിക്കാത്ത ഗവർണറെ മാനിക്കാൻ നമുക്ക് കഴിയുമോ? മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണ്ണറുടെ ശ്രമമെങ്കിൽ അത്തരക്കാർക്കെതിരെ വലിയ പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യ എന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിവാദത്തിന് പിന്നാലെ രാജ്ഭവനും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നും രാജ്ഭവൻ്റെ പറഞ്ഞു. ഇതോടെ ഇനി രാജ്‌ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി രാജ്ഭവനിൽ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്കും കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്
ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.

ഇന്നലെയാണ് രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

Content Highlights: K rajan says government wont mind governor if he stands firm in controversy

dot image
To advertise here,contact us
dot image