ട്രംപിന്റെ അവകാശവാദത്തിനിടയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍

ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്‌വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു

dot image

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിനിടെയും ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാന്‍. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്‌വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യാ തലസ്ഥാനമായ നസിരിയയ്ക്ക് അടുത്താണ് ഇമാം അലി വ്യോമപാത സ്ഥിതി ചെയ്യുന്നത്.

ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ബലാദില്‍ രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലും ഇറാന്‍ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സില്‍ കുറിച്ചു.

അവസാന നിമിഷം വരെ ഇസ്രയേലിനെ ആക്രമിച്ചുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. അവസാന രക്തം വരെ തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ധീരരായ സേനകളോട് എല്ലാ ഇറാനികളോടുമൊപ്പം നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളിയതിന് ശേഷമാണ് വീണ്ടും ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി അരഗ്ചി രംഗത്തെത്തിയത്.

Abbas Arghchi
അബ്ബാസ് അരഗ്ചി

വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ല എന്നും അന്തിമ തീരുമാനം പിന്നീടെന്നും അറാഗ്ചി അറിയിച്ചു. 'ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. മറിച്ചല്ല. നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ കരാറില്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേല്‍ ഭരണകൂടം അവസാനിപ്പിച്ചാല്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും'; മന്ത്രി 'എക്സി'ല്‍ കുറിച്ചു.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Content Highlights: Iran attacks Iraq despite Trump s ceasefire claims

dot image
To advertise here,contact us
dot image