'ഇന്ത്യ-പാകിസ്താൻ പോലെ ഇറാനും ഇസ്രയേലിനുമായി ഞാൻ ഡീൽ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ല, ഇറ്റ്‌സ് ഒകെ':ട്രംപ്

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കും. നിരവധി ഫോണ്‍ കോളുകളും കൂടിക്കാഴ്ചകളും നടക്കുന്നുവെന്ന് ട്രംപ്

dot image

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരവെ സമാധാനം പുനഃസ്ഥാപിക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പിന്നണിയില്‍ പുരോഗമിക്കുകയാണെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ പറഞ്ഞു. ഇറാനും ഇസ്രയേലും ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. അത് ഉണ്ടാക്കും എന്നാണ് ട്രംപ് കുറിച്ചത്. മുന്‍പ് ഇന്ത്യാ-പാക്കിസ്താന്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഡീല്‍ ഉണ്ടാക്കാന്‍ തന്റെ ഇടപെടല്‍ വിജയകരമായിരുന്നുവെന്ന അവകാശവാദത്തോടെയാണ് ട്രംപ് ഇക്കാര്യം പറയുന്നത്.

തന്റെ നേതൃത്വത്തില്‍ സെര്‍ബിയ-കൊസോവോ സംഘര്‍ഷം അവസാനിപ്പിച്ചെന്നും ട്രംപ് പറയുന്നു. നൈല്‍ നദീജല തര്‍ക്കത്തില്‍ ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചെന്നും ട്രംപ് അവകാശപ്പട്ടു.

'ഈജിപ്തും എത്യോപ്യയും ആണ് മറ്റൊരു കേസ്. നൈല്‍ നദിയുമായി ബന്ധപ്പെട്ട വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള സംഘര്‍ഷം. എന്റെ ഇടപെടല്‍ കാരണം ഇപ്പോള്‍ അവിടെ സമാധാനമുണ്ട്, അത് അങ്ങനെ തന്നെ തുടരും' എന്നാണ് ട്രംപ് കുറിച്ചത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കാന്‍ നിരവധി യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കും. നിരവധി ഫോണ്‍ കോളുകളും കൂടിക്കാഴ്ചകളും നടക്കുന്നുവെന്നാണ് ട്രംപ് കുറിച്ചത്. 'ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒന്നിന്റേയും ക്രെഡിറ്റ് ലഭിക്കാറില്ല. കുഴപ്പമില്ല. ജനങ്ങള്‍ക്ക് മനസ്സിലാകും എന്നും ട്രംപ് കുറിച്ചു.

അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകവെ ഇറാനെതിരെ പരസ്യ നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇസ്രായേലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബന്ധമാണ്. എങ്കിലും യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയോ കക്ഷി ചേരുകയോ ചെയ്യില്ല എന്നാണ് ട്രംപ് നേരത്തെ അറിയിച്ചത്.

Content Highlights: Israel-Iran will make a deal Said Donald Trump

dot image
To advertise here,contact us
dot image