
വാഷിംഗ്ടൺ: ഇസ്രയേലി ബന്ധികൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിൽ നടന്ന റാലിക്ക് നേരെ ആക്രമണം നടത്തിയ മുഹമ്മദ് സബ്രി സൊലിമാൻ എന്നയാളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ ഈജിപ്ഷ്യൻ പൗരനാണെന്നും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയായിരുന്നു എന്നതടക്കമുളള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2022 ഓഗസ്റ്റിലാണ് ഈജിപ്തിൽ നിന്ന് സൊലിമാൻ ആദ്യമായി അമേരിക്കയിലെത്തിയത്. വിനോദ, മെഡിക്കൽ, ബിസിനസ് സന്ദർശനങ്ങൾക്ക് നൽകിവരുന്ന 'നോൺ ഇമ്മിഗ്രന്റ്' വിസയിലാണ് എത്തിയത്. ഫെബ്രുവരി 2023 വരെ മാത്രമാണ് ഇയാൾക്ക് അമേരിക്കയിൽ തുടരാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ സൊലിമാൻ അമേരിക്കയിൽ തുടരുകയായിരുന്നു. മാർച്ച് 2023ൽ ഇയാൾക്ക് നിശ്ചിത സമയത്തേക്ക് കൂടി രാജ്യത്ത് തുടരാൻ അനുമതി ലഭിച്ചു. 2025 മാർച്ചിൽ ആ കാലാവധി അവസാനിച്ചെങ്കിലും സൊലിമാൻ രാജ്യം വിടാൻ തയ്യാറായിരുന്നില്ല.
ജൂൺ ഒന്നിന് അമേരിക്കൻ സമയം ഉച്ചയ്ക്ക് ഒന്നരയായോടെയാണ് ആക്രമണം ഉണ്ടായത്. കൊളറാഡോയിലെ ബോൾഡർ എന്ന പ്രദേശത്താണ് ജനക്കൂട്ടത്തിനിടയ്ക്ക് മുഹമ്മദ് സബ്രി സൊലിമാൻ പെട്രോൾ ബോംബെറിഞ്ഞത്. 'ഫ്രീ പലസ്തീൻ' മുദ്രവാക്യം മുഴക്കിയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്ന് എഫ്ബിഐ വിലയിരുത്തുന്ന സംഭവത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.
ആക്രമിക്കപ്പെട്ട ജനവിഭാഗത്തോടുള്ള വെറുപ്പും ആക്രമണത്തിന് ഒരു കാരണമായി എന്ന് കൊളറാഡോ അറ്റോർണി ജനറൽ ഫിൽ വെയ്‌സർ പറഞ്ഞിരുന്നു. അക്രമിയുടേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഷർട്ട് ധരിക്കാത്ത, കയ്യിൽ പെട്രോൾ ബോംബുകളുളള ഇയാൾ 'ഞങ്ങൾക്ക് കഴിയും, പലസ്തീൻ സ്വതന്ത്രമാകും' എന്ന് പറയുന്നുണ്ട്. ഒടുവിൽ പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ നിരീക്ഷിക്കുകയാണെന്നും ഭയപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങൾ ഇനിയും ഒരിക്കലും ഉണ്ടാകരുതെന്നും ജ്യൂവിഷ് ഡെമോക്രാറ്റ് നേതാവായ ചക്ക് സ്‌കുമെർ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് വാഷിങ്‌ടണിലെ ജൂത മ്യൂസിയത്തിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ രണ്ട് ഇസ്രയേലി എംബസി ഉദ്യോഗസ്ഥർ മരിച്ചിരുന്നു. യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂത മ്യൂസിയത്തില്‍ അമേരിക്ക ഇസ്രയേല്‍ സഹകരണത്തോടെ ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പ്പുണ്ടായത്.
അവിടെയും പ്രതി 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴാണ് ഇയാള്‍ 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ചത്. ചിക്കാഗോ സ്വദേശിയായ മുപ്പതുവയസുകാരന്‍ ഏലിയാസ് റോഡ്രിഗസ് ആയിരുന്നു പിടിയിലായത്.
Content Highlights: Who is Mohamed Sabry Soliman, man who threw petrol bombs at People