
ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായിച്ച പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നിരപരാധികളായ 26 ഇന്ത്യൻ പൗരന്മാരെയാണ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയത്. ഇന്ത്യയിലെ പുരുഷന്മാരെ കൊന്ന് അവരുടെ ഭാര്യമാരുടെ നെറ്റിയിലെ സിന്ദൂരം മായിച്ചതിന് മറുപടി എന്ന നിലയിലാണ് പാകിസ്ഥാനെതിരായ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്.
പഹൽഗാം ആക്രമണത്തിന് മറുപടി നൽകുന്നതിന്റെ ഭാഗമായി 22 മിനിട്ടുകൊണ്ടാണ് 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകൾ ചേർന്നാണ് ആക്രമണം നടത്തിയത്. പാക് പഞ്ചാബിലെ അഞ്ച് കേന്ദ്രങ്ങളും, പാക് അധിനിവേഷ കശ്മീരിലെ നാല് കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള 9 ഭീകര കേന്ദ്രങ്ങളായിരുന്നു ഇന്ത്യ ലക്ഷ്യംവച്ചത്. ഈ കേന്ദ്രങ്ങൾ തന്നെ ആക്രമിക്കാൻ ഇന്ത്യയ്ക്ക് കാരണവുമുണ്ടായിരുന്നു. ഇന്ത്യൻ മണ്ണിൽ നടന്ന പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും പ്രവർത്തിച്ച സംഘടനകളുടെയെല്ലാം വേരുകൾ ഇവിടങ്ങളിലുണ്ടായിരുന്നു.
മെയ് 7ന് നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ 170 ഭീകരരെ വധിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. പാകിസ്ഥാനിലെ പ്രധാന ഭീകരകേന്ദ്രമായ ബഹവൽപൂരാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. സായുധ സേനയുടെ ഈ ചരിത്ര നിമിഷം അടയാളപ്പെടുത്താൻ ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ കോക്പിറ്റിൽ പെൺപുലികളായ പൈലറ്റുമാരും ഉണ്ടായിരുന്നു.
സ്ത്രീകളുടെ സിന്ദൂരം മായിച്ച ഭീകരർക്ക് മറുപടി നൽകാൻ ഇന്ത്യയുടെ കരുത്തരായ സ്ത്രീകളും രംഗത്തിറങ്ങിയിരുന്നു. 'ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരം മായിച്ചതിന് ഇന്ത്യ പകരം ചോദിച്ചിരിക്കുന്നു.' എന്ന വാർത്ത ലോകത്തോട് വിളിച്ച് പറയാൻ രാജ്യം നിയോഗിച്ചത് രണ്ട് സ്ത്രീകളെ തന്നെയായിരുന്നു. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ്, ഈ പേരുകൾ ഇന്ന് ഇന്ത്യക്കാർക്ക് സുപരിചിതമാണ്. ഇന്ത്യയുടെ സായുധ പോരാട്ടത്തിൽ ആകെ 42 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യയ്ക്ക് നഷ്ടമായത് 7 ജവാന്മാരെയായിരുന്നു. സ്ത്രീകളുടെ കണ്ണീര് തുടയ്ക്കാൻ സ്ത്രീകളെ തന്നെ കളത്തിലിറക്കിയാണ് ഇന്ത്യ മറുപടി നൽകിയത്.
സാധാരണയിലധികം വനിത പൈലറ്റുമാർ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണിത്.
സോഫിയ ഖുറേഷി
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്‌സ് ഓഫ് സിഗ്നൽസിലെ ആദ്യ വനിത ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 2016ൽ എക്‌സർസൈസ് ഫോഴ്‌സ് 18 എന്ന ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷിയായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു ഇത്.
മുത്തച്ഛന്റെ പാത പിന്തുടർന്നാണ് സോഫിയ സൈന്യത്തിലെത്തിയത്. ഗുജറാത്ത് സ്വദേശിയായ സോഫിയ ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. സൈനിക ഉദ്യോഗസ്ഥനാണ് സോഫിയയുടെ ഭർത്താവ്. ആറ് വർഷം യുഎൻ പീസ് കീപ്പിങ് ഓപ്പറേഷൻസിൽ പങ്കെടുത്ത ആൾ കൂടിയാണ് സോഫിയ. സോഫിയയുടെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ് സോഫിയ ഖുറേഷി സൈന്യത്തിലെത്തിയത് എന്നായിരുന്നു അന്നത്തെ സൈനിക മേധാവി ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടത്.
വ്യോമിക സിങ്
ഓപ്പറേഷൻ സിന്ദൂറിന് കരുത്ത് പകർന്ന മറ്റൊരു വനിത ഉദ്യോഗസ്ഥയാണ് വിങ് കമാൻഡർ വ്യോമിക സിങ്. അതിദുർഘട പാതയിലടക്കം വിമാനം പറത്തി അനുഭവമുള്ള വ്യോമിക പേര് അന്വർഥമാക്കുകയാണ്. ആകാശത്തിന്റെ പുത്രി രാജ്യത്തിന് വേണ്ടി പരിശ്രമിച്ചപ്പോൾ ഇന്ത്യയ്ക്ക് പുതുചരിത്രമെഴുതാൻ സാധിച്ചു.
ആറാം ക്ലാസ് മുതൽ മനസിലുറച്ച മോഹമാണ് വ്യോമികയ്ക്ക് വ്യോമസേന എന്നത്. 2019 ഡിസംബറിലാണ് വ്യോമികയ്ക്ക് ഫ്‌ളൈയിങ് വിഭാഗത്തിൽ സ്ഥിരനിയമനം ലഭിച്ചത്. സേനയുടെ ചേതക്, ചീറ്റ ഹെലികോപ്ടറുകൾ ജമ്മു കശ്മീരിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ദുർഘടപാതകളിലൂടെ വിമാനം പറത്തിയിട്ടുണ്ട് വ്യോമിക.
Content highlight; Many Women Pilots Took Part in Operation Sindoor