
കമൽ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ചെന്നൈയിൽ നടന്ന പ്രൊമോഷൻ പരിപാടിയ്ക്കിടെ കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കര്‍ണാടകയില്‍ കമലിനെതിരെ നടക്കുന്നത്. നടന്റെ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ പ്രതിഷേധക്കാർ വലിച്ചു കീറി.
'എന്റെ ജീവനും എന്റെ കുടുംബവും തമിഴ് ഭാഷയാണ്' എന്നര്‍ഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാക്കുകളോടെയാണ് നടന്‍ പ്രസംഗം ആരംഭിച്ചത്. കന്നഡ നടന്‍ ശിവരാജ് കുമാറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ അഭിസംബോധ ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്, അതിനാല്‍ നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.'- എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
ഈ പരാമര്‍ശമാണ് കന്നഡ സംഘടനകളെയും ബിജെപിയെയും ചൊടിപ്പിച്ചത്. കര്‍ണാടക സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പയാണ് എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത്. നടന്റെ പെരുമാറ്റം സംസ്‌കാരമില്ലാത്തതാണെന്നും കന്നഡയെ അപമാനിച്ചതായും വിജയെന്ദ്ര ആരോപിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണെന്നും വിജയെന്ദ്ര യെദ്യൂരപ്പ പറഞ്ഞു. കമല്‍ ഹാസന്‍ ഉടന്‍ കന്നഡിക്കരോട് മാപ്പ് പറയണമെന്നും വിജയെന്ദ്ര ആവശ്യപ്പെട്ടു.
കന്നഡ അനുകൂല സംഘടനകളും നടനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സിനിമ നിരോധിക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ സംഘാടകർ വലിച്ചു കീറി. കമല്‍ ഹാസന്റെ 'തഗ് ലൈഫ്' ജൂണ്‍ 5-ന് തിയേറ്ററിലെത്താനിരിക്കെയാണ് കര്‍ണാടകയില്‍ പ്രതിഷേധം ഉയരുന്നത്.
ജൂണ്‍ 5 നാണ് തഗ് ലെെഫ് റിലീസ് ചെയ്യുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമലിനൊപ്പം സിമ്പു, തൃഷ, ജോജു ജോര്‍ജ്, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Protests in Karnataka against Kamal Haasan's statement