
ന്യൂഡൽഹി: സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കണമെന്ന ആർഎസ്എസ് വാദത്തെ പിന്തുണച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഈ രണ്ട് വാക്കുകളും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് സനാതന ചൈതന്യത്തോടുള്ള നിന്ദ്യയാണെന്നും അവ 'വ്രണ'ങ്ങളാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ ഈ പരാമർശം ഉണ്ടായത്.
'ശരിക്കും നോക്കുകയാണെങ്കിൽ, നിലവിലുള്ള വെല്ലുവിളികൾക്ക് നമ്മൾ ചിറക് മുളപ്പിക്കുകയാണ്. ഈ വാക്കുകൾ വ്രണങ്ങൾ എന്നപോലെയാണ് ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഈ വാക്കുകൾ ഉൾപ്പെടുത്തിയത് അന്നത്തെ നേതാക്കളുടെ മനഃസ്ഥിതിയെയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യം ആയിരം വർഷങ്ങളായി ആർജിച്ചുവന്ന ജ്ഞാനത്തെയും മറ്റും തള്ളിക്കളയുന്നതാണ്. സനാതന ചൈതന്യത്തോടുള്ള നിന്ദയാണത്'; എന്നായിരുന്നു ജഗ്ദീപ് ധൻകർ പറഞ്ഞത്.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയാണ് ഇത്തരത്തിലൊരു ചർച്ച ആദ്യം തടുങ്ങിവെച്ചത്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഭരണഘടനയിലെ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത്.
ഇതിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തുവന്നിരുന്നു. ഈ രണ്ട് വാക്കുകളും ഇന്ത്യന്‍ നാഗരികതയ്ക്ക് എതിരാണ് എന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നുമാണ് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ഈ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു.
Content Highlights: Vice president bats for removing socialist, secular from constitution