
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സിംബാബ്വെ പൊരുതുന്നു. ഉച്ചഭഷണത്തിന് പിരിയുമ്പോൾ സിംബാബ്വെ ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ്. 45 റൺസുമായി സീൻ വില്യംസും 24 റൺസോടെ ക്യാപ്റ്റൻ ക്രെയ്ഗ് എർവിനുമാണ് ക്രീസിലുള്ളത്. 19 റൺസെടുത്ത ബ്രയാൻ ബെന്നറ്റിന് പരിക്കിനെ തുടർന്ന് റിട്ടയർഡ് ഹർട്ട് ആവേണ്ടി വന്നു.
ആദ്യ ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേക്ക് ഓപണർ തകുദ്സ്വനാഷെ കൈതാനോയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ നാല് റൺസെടുത്ത നിക്ക് വെൽസിന്റെ വിക്കറ്റും വീണു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ സിംബാബ്വെയ്ക്ക് ഇനി 324 റൺസ് കൂടി വേണം. ഫോളോ ഓൺ ഒഴിവാക്കാനായി സിംബാബ്വെയ്ക്ക് വേണ്ടത് 125 റൺസാണ്.
ആദ്യ ദിവസം ലുയാൻ-ഡ്രെ പ്രിട്ടോറിയസിന്റെയും കോർബിൻ ബോഷിന്റെയും സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ലുയാൻ ഡ്രെ പ്രിട്ടോറിയസ് 160 പന്തിൽ 11 ഫോറും നാല് സിക്സറും സഹിതം 153 റൺസെടുത്തു. എട്ടാം നമ്പറിലെത്തി 214 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ കോർബിൻ ബോഷ് പുറത്താകാതെ നിന്നു. 51 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഡെവാൾഡ് ബ്രവിസും നിർണായക സംഭാവനകൾ നൽകി.
Content Highlights: Zimbabwe fights back against South Africa in first innings