ഷെഫാലി ജരിവാലയുടെ മരണം; കാരണം യുവത്വം നിലനിർത്താനുള്ള മരുന്ന്?

ശാസ്ത്രീയ പരിശോധനകൾ കഴിയാതെ ഒരു നിഗമനത്തിലും എത്താനാകില്ലെന്നും പൊലീസ് അറിയിച്ചു

dot image

മുംബെ: നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജരിവാല(42)യുടെ മരണത്തിന്റെ പ്രധാന കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം.

ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വിറ്റാമിന്‍

ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

യുവത്വം നിലനിർത്താൻ ഉപയോഗിക്കുന്ന മരുന്ന് താരം സ്ഥിരമായി കുത്തിവെച്ചിരുന്നു. വർഷങ്ങളായി ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന ഈ മെഡിസിനാണ് അന്നും ഉപയോഗിച്ചത്. വീട്ടിൽ പൂജയായത് കാരണം ഉപവാസത്തിലായിരുന്ന താരം ഉച്ചയായപ്പോഴായിരുന്നു മരുന്ന് കുത്തിവെച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം മോശമായത്. ശരീരം വിറയ്ക്കാൻ തുടങ്ങിയ അവരെ ആ സമയം വീട്ടിലുണ്ടായിരുന്ന ഭർത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെറും വയറ്റിൽ മരുന്ന് ഉപയോഗിച്ചതാകാം അവരുടെ അവസ്ഥ വഷളാക്കിയതെന്നാണ് അനുമാനങ്ങൾ. എന്നാലും ശാസ്ത്രീയ പരിശോധനകൾ കഴിയാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പൊലീസ് അറിയിച്ചു.

2002ൽ പുറത്തിറങ്ങിയ 'കാട്ടാ ലഗാ' എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ആൽബം വൻ ഹിറ്റായിരുന്നു. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്‍റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയ്ക്ക് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിക്കൊടുത്തു.

പിന്നീട് 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 'മുജ്‌സെ ശാദി കരോഗി' എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. 2019-ൽ 'ബിഗ് ബോസ് 13' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി വീണ്ടും ശ്രദ്ധ നേടി.

Content Highlights- Police says Shefali Jariwala had taken her usual pills and anti-aging injection after which her BP dropped drastically

dot image
To advertise here,contact us
dot image