
അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച അവസാന യാത്രക്കാരന്റെയും മൃതദേഹം തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തുനിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൃതദേഹം തിരിച്ചറിയാത്ത പശ്ചാത്തലത്തിൽ അനിലിൻ്റെ പ്രതീകാത്മക ശവസംസ്കാരം ഗ്രാമത്തിൽ വ്യാഴാഴ്ച നടത്തിയിരുന്നു. ഇന്നലെയാണ് സംസ്കാരത്തിന് ശേഷമുള്ള പ്രാർഥനകൾ പൂർത്തിയായത്. ജൂൺ 12 ന് ദുരന്തമുണ്ടായി ഇത്ര ദിവസം പിന്നിട്ടിട്ടും മൃതദേഹം തിരിച്ചറിയാത്ത സാഹചര്യത്തിലാണ് കുടുംബം പ്രതീകാത്മക ശവസംസ്കാരം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
ഇതുവരെ 253 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ആറുപേരെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വഴിയും തിരിച്ചറിഞ്ഞു. ജൂണ്‍ 12നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്നത് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവന്‍ പേരും മരിച്ചിരുന്നു. ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികൾ ഉൾപ്പെടെ താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ അടക്കം അപടത്തിൽ മരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും 318 ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്.
അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ അഹമ്മദാബാദ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ശേഖരിച്ചതെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ധനഞ്ജയ് ദ്വിവേദി പറഞ്ഞു. ഗാന്ധിനഗറിലുളള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലും നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയിലുമാണ് ഡിഎന്‍എ പരിശോധന നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Last victim identified in Air India Flight crash ahmedabad