'സെനറ്റ് ഹാളിൽ ഉപയോഗിച്ച മതചിഹ്നം ഏതെന്ന് വ്യക്തമാക്കണം'; രജിസ്ട്രാറുടെ റിപ്പോർട്ടിൽ വ്യക്തത തേടി വിസി

പിആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാനും വിസി നിര്‍ദേശിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ആര്‍എസ്എസ് അനുകൂലപരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത തേടി വിസി മോഹനന്‍ കുന്നുമ്മേല്‍. പരിപാടിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമായ വിശദീകരണം വേണമെന്നാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയില്‍ ഏത് മതചിഹ്നമാണ് ഉപയോഗിച്ചതെന്ന് രജിസ്ട്രാര്‍ വിശദീകരിക്കണം. പിആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാനും വിസി നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. 26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നല്‍കിയത്. കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിക്ക് മുന്നോടിയായി സംഘാടകര്‍ ഹാളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുകയും പുഷ്പാര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഓഫീസറും പിആര്‍ഒയും വിഷയം രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുത്തി. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാര്‍ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്ത പക്ഷം പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടുപോകുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും രംഗത്തെത്തി. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ ഗവര്‍ണര്‍ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ അകമ്പടിയോടെ സെനറ്റ് ഹാളില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹാള്‍ അടച്ചു.

വേദിയിലെത്തിയ ഗവര്‍ണര്‍ കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കത്തിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഈ സമയം പുറത്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം തുടര്‍ന്നു. പ്രസംഗത്തിന് ശേഷം പുറത്തിറങ്ങിയ ഗവര്‍ണര്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സര്‍വകലാശാലയുടെ പിന്‍ഭാഗത്തെ വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിസി രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടിയത്. തന്റെ അനുമതിയില്ലാതെ ശ്രീ പത്മനാഭ സ്വാമി സേവാ സമിതിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്നും വിസി ആവശ്യപ്പെട്ടിരുന്നു.

Content Highlights- VC ask more information from registrar over kerala university conflict issue

dot image
To advertise here,contact us
dot image