
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വമ്പന്‍ വിജയമാണ് ദ ബ്ലൂസ് സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ പാല്‍മിറാസിനെയാണ് ചെല്‍സി നേരിടുക.
നാല് മണിക്കൂറോളം നീണ്ടുനിന്ന നാടകീയ മത്സരമായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് ബെന്‍ഫിക്ക സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്തെ ഒന്‍പത് മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ ബെന്‍ഫിക്കയുടെ വലയിലേക്ക് അടിച്ചുകയറ്റിയാണ് ചെല്‍സി വിജയമുറപ്പിച്ചത്.
And breathe. Up the Chels!!! 💙 pic.twitter.com/7E60FQv7mC
— Chelsea FC (@ChelseaFC) June 29, 2025
മത്സരത്തിന്റെ 64-ാം മിനിറ്റില്‍ റീസ് ജെയിംസിന്റെ ഒരു തന്ത്രപരമായ ഫ്രീ കിക്കിലൂടെ ചെല്‍സി ലീഡ് നേടി. മത്സരം ആഡ് ഓണ്‍ ടൈമിലേക്ക് കടന്നപ്പോഴും ചെല്‍സി ലീഡ് തുടര്‍ന്നു. എന്നാല്‍ ആഡ് ഓണ്‍ ടൈമിന്റെ അവസാന നിമിഷം ഹാന്‍ഡ് ബോളിന് ബെന്‍ഫിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബെന്‍ഫിക്കയുടെ മുന്‍ അർജന്റൈന്‍ സൂപ്പർ താരം ഏഞ്ചല്‍ ഡി മരിയ ആ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം അധികസമയത്തേക്ക് കടന്നു.
ഇതിനിടെ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് റെഡ് കാര്‍ഡ് ലഭിച്ച് 10 പേരായി ചുരുങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ആനൂകൂല്യം മുതലെടുത്ത ചെല്‍സി അധികസമയത്തെ സെക്കന്‍ഡ് ഹാഫില്‍ മൂന്ന് ഗോളുകള്‍ അടിച്ചെടുത്തു. 108-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കുവും 114-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയും 117-ാം മിനിറ്റില്‍ ഡ്യൂസ്ബറി-ഹാളും ഗോള്‍ കണ്ടെത്തിയതോടെ ചെല്‍സി ആധികാരിക വിജയം ഉറപ്പിച്ചു.
Content Highlights: Chelsea beat 10-man Benfica in extra time in Club World Cup to advance to the quarterfinals