
ആഗോള ക്രിപ്‌റ്റോകറൻസി ട്രേഡർമാരെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസി ഇടിഞ്ഞത്. ബിറ്റ്‌കോയിൻ അതിന്റെ സർവകാല റെക്കോർഡ് തുകയായ 1,10,000 ഡോളറിലേക്ക് ഏതാനും ആഴ്ച മുമ്പ് കടന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി ബിറ്റ്‌കോയിൻ വില ഇടിയുകയാണ്. ഏറ്റവുമൊടുവിൽ 1,04,000 ഡോളറാണ് ബിറ്റ്‌കോയിന്റെ വില.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികളുടെ ഇടിവിന് കാരണം. അതിൽ ഒന്ന് ക്രിപ്‌റ്റോകറൻസികൾക്ക് എതിരായ ചൈനയുടെ നിലപാട് ആണ്. ക്രിപ്‌റ്റോകറൻസികളുടെ വ്യക്തിഗത ഉടമസ്ഥാവകാശമടക്കമുള്ളവയ്ക്ക് ചൈനീസ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
സാമ്പത്തിക നിയന്ത്രണം കേന്ദ്രീകരിക്കുന്നതിനും സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ യുവാന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ നടപടിയെന്നാണ് ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഇതിന് പുറമെ ക്രിപ്റ്റോ മെെനിങിനായി അമിതമായി വെെദ്യുതി ഉപയോഗിക്കുന്നതും ചെെന ആശങ്കയോടെയാണ് കാണുന്നത്.
സ്വകാര്യ ക്രിപ്റ്റോ ഹോൾഡിംഗുകൾ നിരോധിക്കുകയും ചൈന ഡിജിറ്റൽ കറൻസിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ ഏഷ്യൻ വിപണിയിൽ ക്രിപ്റ്റോ ഉപയോഗത്തിൽ കൂടുതൽ വികേന്ദ്രീകരണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് താരിഫ് ചുമത്താൻ തീരുമാനിച്ചതിനെതിരെ കോടതി രംഗത്ത് വന്നതും ഡോജ് തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് ഇറങ്ങിയതും ക്രിപ്‌റ്റോ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. ട്രംപ് ഭരണക്കാലത്ത് ബിറ്റ്‌കോയിൻ വലിയ നേട്ടം ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റ് കോയിനുകളിൽ പലതിനും കാര്യമായ നേട്ടം ഉണ്ടായിരുന്നില്ല.
അതേസമയം നിലവിലെ ഇടിവ് ഹ്രസ്വകാലത്തേക്കായിരിക്കുമെന്നാണ് മാർക്കറ്റ് വിശകലന വിദഗ്ധർ പറയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ക്രിപ്‌റ്റോയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: why Bitcoin suddenly fell it is China and Trump