
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അനുപമ പരമേശ്വരൻ. തെലുങ്ക്, തമിഴ് എന്നീ ഇൻഡസ്ട്രികളിൽ തിരക്കുള്ള താരമായി വളർന്ന അനുപമ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലാണ് നായികയായി തിരിച്ചെത്തുന്നത്. സുരേഷ് ഗോപിയാണ് സിനിമയിലെ നായകൻ.
മലയാളത്തിൽ വല്ലപ്പോഴും മാത്രം സിനിമ ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് സക്രിപ്റ്റ് സെലക്ഷന്‍ നടത്തുന്നത് എന്ന് പറയുകയാണ് അനുപമ പരമേശ്വരന്‍. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന താരം.
'ഉത്തരവാദിത്തമുണ്ട് കുറച്ചുകൂടെ, ഞാൻ ഇപ്പോൾ സ്ഥിരമായി മലയാള സിനിമ ചെയ്യുകയാണെങ്കില്‍ ഇത്ര പേടിയും ഉത്തരവാദിത്തവും തോന്നണമെന്നില്ല. നമ്മൾ കുറേ നാൾ ചെയ്യാതെ വരുമ്പോഴാണ് നമുക്ക് ആ പേടിയും കാര്യങ്ങളുമൊക്കെ വരിക. ഞാനിപ്പോ ഏത് കഥാപാത്രം തിരഞ്ഞെടുക്കുകയാണെങ്കിലും, എനിക്ക് ചെയ്യാൻ അത്യാവശ്യം കാര്യങ്ങൾ ഉള്ള കഥാപാത്രങ്ങളെയാണ് എടുക്കാറുള്ളത്. അതിപ്പോൾ ഏത് ഭാഷയാണെങ്കിലും അങ്ങനെയാണ്. അവിടെ ഇത്രയൊക്കെ പോരെ എന്ന് വിചാരിച്ചിട്ട് ഞാൻ ഒന്നും ചെയ്യാറില്ല.
മലയാളം എന്ന് പറയുമ്പോൾ നമ്മുടെ സ്വന്തം സ്‌പേസാണ്. പല കാരണങ്ങൾ കൊണ്ട് ഇവിടെ സിനിമ ചെയ്യുന്നതില്‍ ഗ്യാപ്പുണ്ടായി. അതുകൊണ്ട് ഒരു നല്ല സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. ജെഎസ്കെയ്ക്ക് ശേഷം പെറ്റ് ഡിറ്റെക്ടീവ്‌സ് വരുന്നുണ്ട്. അത് ഭയങ്കര കോമഡിയായിട്ടുള്ള സിനിമയാണ്. ഇതാണെങ്കില്‍ വളരെ തീവ്രത നിറഞ്ഞ വേഷവും. അങ്ങനെ
രണ്ടും വ്യത്യസ്തമാണ്,' അനുപമ പറഞ്ഞു.
അതേസമയം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സെൻസർ ബോർഡ് വിവാദത്തിൽ റിലീസ് വൈകിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നൽകുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. ഇത് അനൗദ്യോഗികമായി മാത്രമാണ് അറിയിച്ചിരിക്കുന്നത് എന്നും സിനിമാക്കാർ പറയുന്നു. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ അണിയറപ്രവർത്തകർ കോടതിയിൽ ഹരജിയിൽ സമർപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതി വ്യാപക പ്രതിഷേധം വിവിധ സിനിമാ സംഘടനകളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂൺ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകൾ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നാണ് വിവിധ സിനിമാ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.
Content Highlights- Anupama Parameshwaran talks about her comeback in Mollywood