'അതിശയൻ' സയൻസ് ഫിക്ഷൻ സിനിമയായിരുന്നു, പക്ഷെ അന്ന് അത് അങ്ങനെയല്ല സ്വീകരിക്കപ്പെട്ടത് : മാധവ് സുരേഷ്

"നേരത്തെയും മലയാള സിനിമയില്‍ Sci-Fi ചെയ്യാനുള്ള വഴികളും താല്‍പര്യമുള്ള ഫിലിം മേക്കേഴ്‌സും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് അതിന് പറ്റിയ പ്രേക്ഷകര്‍ കൂടി ഇവിടെ ഉണ്ടായത്"

dot image

മലയാള സിനിമ ഈ വര്‍ഷം വ്യത്യസ്തമായ പല ഴോണറുകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. സോംബി സിനിമകളും വാംപയര്‍ ചിത്രങ്ങളുമെല്ലാം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഗഗനചാരിയ്ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന വല എന്ന സോംബി ചിത്രമാണ് ഇക്കൂട്ടത്തില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാധവ് സുരേഷ് മലയാള സിനിമ ഈ പുതിയ ഴോണറുകളിലേക്ക് കടന്നുവരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍.

നേരത്തെയും മലയാളത്തില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ വന്നിരുന്നെന്നും എന്നാല്‍ അക്കാലങ്ങളില്‍ അതിനെ ആ രീതിയിലുള്ള സ്വീകാര്യത ലഭിച്ചില്ലെന്നും മാധവ് സുരേഷ് നിരീക്ഷിച്ചു. വിനയന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ അതിശയന്‍ എന്ന ചിത്രത്തെ ഉദാഹരണമായി എടുത്തുകൊണ്ടായിരുന്നു മാധവ് സംസാരിച്ചത്.

ഏറ്റവും പുതിയ ചിത്രമായ ജെഎസ്‌കെയുടെ ഭാഗമായി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവതാരം ഇക്കാര്യം പറഞ്ഞത്. വല എന്ന മലയാളത്തിലെ ആദ്യ സോംബി സിനിമയുടെ ഭാഗമാകുന്നതിലും ജഗതി ശ്രീകുമാറിനും സഹോദരനായ ഗോകുല്‍ സുരേഷിനും ഒപ്പം അഭിനയിക്കാനായതിലും ഏറെ സന്തോഷമുണ്ടെന്നും മാധവ് കൂട്ടിച്ചേര്‍ത്തു.

'അതിശയനും സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. അത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വന്നത്. ഹള്‍ക്ക് പോലെയുള്ള ഒരു ആശയമായിരുന്നു അത്. പക്ഷെ അതിന് കുട്ടികളുടെ ചിത്രമായാണ് സ്വീകാര്യത കിട്ടിയത്. പക്ഷെ ഇന്നത്തെ തലമുറ സയന്‍സ് ഫിക്ഷന്‍ സിനിമകളെ അങ്ങനെ തന്നെ സ്വീകരിക്കാന്‍ കഴിയുന്ന തലമുറയാണ്. എല്ലാവരും അല്ലെങ്കിലും അത്തരം സിനിമകള്‍ ആസ്വദിക്കുകയും മലയാളത്തില്‍ ആ ഴോണറിലുള്ള സിനിമകള്‍ വന്നാല്‍ സ്വീകരിക്കുകയും ചെയ്യാന്‍ കഴിയുന്ന പ്രേക്ഷകര്‍ ഇന്ന് നമുക്കുണ്ട്. അതാണ് ഞാന്‍ ഇന്ന് കാണുന്ന വലിയ വ്യത്യാസം.

നേരത്തെയും മലയാള സിനിമയില്‍ അത്തരം സിനിമകള്‍ ചെയ്യാനുള്ള വഴികളും ചെയ്യാന്‍ താല്‍പര്യമുള്ള ഫിലിം മേക്കേഴ്‌സും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് അതിന് പറ്റിയ പ്രേക്ഷകര്‍ കൂടി ഇവിടെ ഉണ്ടായത്.

ഇനി വലയിലേക്ക് വന്നാല്‍, ഗഗനചാരിയ്ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ്. കേരളത്തിലെ ആദ്യത്തെ സോംബി ചിത്രമാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ചേട്ടനൊപ്പം അഭിനയിക്കണം എന്നുണ്ടായിരുന്നു. അതും എനിക്ക് ഈ സിനിമയിലൂടെ സാധിച്ചു. മാത്രമല്ല, അപകടത്തിന് ശേഷം ജഗതി ശ്രീകുമാര്‍ എന്ന ലെജന്‍ഡ് ഒരു മുഴുനീള വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അദ്ദേഹത്തിനൊപ്പം ഈ ചിത്രം ചെയ്യാനായതില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്,' മാധവ് സുരേഷ് പറഞ്ഞു.

Content Highlights: Madhav Suresh says Athisayan is a sci-fi movie, but didn't a acceptance like that

dot image
To advertise here,contact us
dot image