
ന്യൂ ഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേൾക്കുക.
അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തേക്കും.
2025ലെ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മാത്രമായിരിക്കും വാദം. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദങ്ങള്‍ അവതരിപ്പിക്കും. വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. ഇതിന് പുറമേ നിയമഭേദഗതി ഇസ്ലാമിക തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും ഇസ്ലാമിക ആചാരങ്ങളുടെ അടിവേരറുക്കുന്നതാണെന്നും ഹർജിക്കാർ വാദിക്കുന്നു.
നേരത്തേ വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് നൽകിയിരുന്നു. കേന്ദ്രത്തിന് മറുപടി നല്കാന് ഒരാഴ്ച സമയവും അനുവദിച്ചിരുന്നു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ ഡി നോട്ടിഫൈ ചെയ്യരുതെന്നും വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.
Content Highlights: SC to hear pleas challenging Waqf act