അൻവറിൻ്റെ സ്വാധീനം വിലയിരുത്തുന്നതിൽ പിഴവ്; നിലമ്പൂരിലെ വീഴ്ച ചർച്ച ചെയ്ത് സിപിഐഎം സംസ്ഥാന സമിതി

അൻവർ പിടിക്കുന്ന വോട്ട് കുറച്ച് കാണിക്കാന്‍ കീഴ്ഘടകങ്ങള്‍ തുടക്കം മുതല്‍ ശ്രമിച്ചെന്നും വിമര്‍ശനം

dot image

തിരുവനന്തപുരം: നിലമ്പൂരില്‍ മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി വി അന്‍വറിന്റെ സ്വാധീനം മനസിലാക്കാന്‍ സാധിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി. അൻവർ പിടിക്കുന്ന വോട്ട് കുറച്ച് കാണിക്കാന്‍ കീഴ്ഘടകങ്ങള്‍ തുടക്കം മുതല്‍ ശ്രമിച്ചെന്നും വിമര്‍ശനം. അതുകൊണ്ട് കാര്യമായ പ്രചാരണം അന്‍വറിനെതിരെ നടത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.

അന്‍വര്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ പിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ അധികവും കിട്ടിയത് അന്‍വറിനാണെന്നും സംസ്ഥാന സമിതി വിലയിരുത്തി. ഇന്നും സംസ്ഥാന സമിതി തുടരുന്നുണ്ട്. അന്‍വറിനെ വേണ്ട വിധം ഗൗരവത്തിലെടുക്കാത്തതിനെ കുറിച്ച് സെക്രട്ടറിയേറ്റിലും വിലയിരുത്തലുണ്ടായി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരോക്ഷവിമര്‍ശനമുണ്ടായിരുന്നു. ആര്‍എസ്എസ് പിന്തുണ പരാമര്‍ശത്തിലാണ് ഗോവിന്ദന്റെ പേര് പറയാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവും എളമരം കരീമും വിമര്‍ശിച്ചത്. നിലമ്പൂരില്‍ മാത്രമല്ല, പാര്‍ട്ടിയെ കാലങ്ങളോളം ഈ വിവാദം വേട്ടയാടുമെന്നും ഒരു ബാധ്യതയാകുമെന്നും ഇരുവരും വിമര്‍ശിച്ചു.

നിലമ്പൂരില്‍ പാര്‍ട്ടി വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ലെന്നും പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്തുനിന്ന് വ്യക്തിപരമായി സ്വരാജ് പതിനായിരം വോട്ടെങ്കിലും നേടിയെന്നും എം വി ഗോവിന്ദന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സംസാരിച്ച നേതാക്കള്‍ ഈ വാദത്തെ എതിര്‍ത്തു. പാര്‍ട്ടിക്ക് 70000നടുത്ത് വോട്ടുകള്‍ നിലമ്പൂരില്‍ ഉണ്ടെന്നും, ഈ വോട്ടുകള്‍ ലഭിക്കാത്തത് പാര്‍ട്ടി വോട്ടുകളില്‍ വിള്ളലുണ്ടായി എന്നതിന്റെ സൂചനയാണ് എന്നുമായിരുന്നു ഇവരുടെ അഭിപ്രായം.

ജൂണ്‍ 23ന് നടന്ന വോട്ടെണ്ണലില്‍ 11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എം സ്വരാജ് 66,660 വോട്ടുകളാണ് നേടിയത്. പി വി അന്‍വര്‍ 19,760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളും നേടി. നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ എണ്ണം 99ല്‍ നിന്ന് 98 ആയി ചുരുങ്ങി.

Content Highlights: CPIM state committee analyse P V Anvar factor in Nilambur by election

dot image
To advertise here,contact us
dot image