
തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിലയിരുത്തലിലാണ് രാജ്ഭവന്‍. ഈ വിഷയത്തിലാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പരിപാടി നിര്‍ത്തിവെക്കാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് സംഘാടകര്‍ക്ക് എതിരെ പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ നീക്കങ്ങള്‍.
അതേസമയം രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തിന് ജൂലൈ ഒന്നിന് ശേഷം രാജ്ഭവന്‍ മറുപടി നല്‍കും. ഇന്ന് മുതല്‍ കേരളത്തിന് പുറത്താണ് രാജേന്ദ്ര ആര്‍ലേക്കറുടെ പരിപാടി. തിരിച്ചെത്തിയാല്‍ ഉടന്‍ മറുപടി കത്ത് നല്‍കും. ഭാരതാംബ എന്നത് ഏതെങ്കിലും സംഘടനയുടെ പ്രതീകമല്ലെന്ന് മറുപടിയിലുണ്ടാകും. ഭാരതാംബയിലെ സിംഹം കരുത്തിനേയും, കാവിക്കൊടി ത്യാഗത്തേയും, കിരീടം ദേശീയ ഐക്യത്തേയും പ്രതിനിധികരിക്കുന്നതാണെന്ന വിശദീകരണം നല്‍കാനാണ് ഗവര്‍ണറുടെ നീക്കം.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ, കെഎസ്യു സംഘടനകള്‍ അണിനിരന്നിരുന്നു.
Content Highlights: 'Bharatamba' controversy Raj Bhavan seeks explanation from VC on Kerala University conflict