
ഇസ്ലാമാബാദ്: തെഹ്രിക് ഇ താലിബാൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക് സൈനികൻ മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷായോട് തങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്ന് പാക് സൈനികത്തലവൻ അസിം മുനീർ. തെഹ്രിക് ഇ താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബ്ബാസ് ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അസിം മുനീർ. 2019ൽ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനാണ് മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷാ. 'അബ്ബാസ് ഷാ രാജ്യത്തിനായി മികച്ച പോരാട്ടവും പ്രതിരോധവുമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു. രാജ്യമാകെ അദ്ദേഹത്തെയോർത്ത് അഭിമാനം കൊള്ളുന്നു. രക്തസാക്ഷികളുടെ ചോരയാണ് ഈ രാജ്യത്തിന്റെ ശക്തിയും അടിത്തറയും. ഈ രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ്ട; എന്നാണ് അസിം മുനീർ പറഞ്ഞത്.
തെഹ്രിക് ഇ താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്. ഖൈബർ പഖ്തുൻഖ്വാ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പാകിസ്താൻ സൈന്യം 11 തീവ്രവാദികളെ വധിച്ചിരുന്നു. ഏഴ് സുരക്ഷാസേന അംഗങ്ങൾക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
2019 ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദന് പറത്തിയ മിഗ്-24 വിമാനം പാകിസ്താന് വെടിവെച്ചിടുകയായിരുന്നു. മിഗ് വിമാനം തകര്‍ന്ന് പാക് ഭൂമിയില്‍ പാരച്യൂട്ടില്‍ വന്നിറങ്ങിയ വര്‍ദ്ധമാനെ പാക് സൈന്യം പിടികൂടുകയായിരുന്നു. അന്ന് വര്‍ദ്ധമാനെ പിടികൂടിയത് മോയിസ് അബ്ബാസ് ഷാ ആയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 58 മണിക്കൂറോളമാണ് വര്‍ധമാനെ പാക് സൈന്യം പിടിച്ചുവെച്ചത്. ഇതിന് ശേഷം വര്‍ദ്ധമാനെ പാക് സൈന്യം ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. 2022 ല്‍ വീര്‍ ചക്ര നല്കി രാജ്യം വര്‍ദ്ധമാനെ ആദരിച്ചിരുന്നു.
Content Highlights: Asim Munir said pakistan owed debt to pak soldier to captured Abhinandan Varthaman