പാകിസ്താന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ 33കാരി; ആരാണ് ജ്യോതി മൽഹോത്ര?

യാത്രകളുടെ ഭാഗമായി ജ്യോതി കേരളത്തിലും എത്തുകയും ഏഴ് ദിവസം ഇവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിന്റെ പലഭാഗങ്ങളിൽ ഇവർ നടത്തിയ യാത്ര മൂന്ന് മാസങ്ങൾക്ക് മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ കാണാം.

dot image

ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണി ഉൾപ്പെടെ ആറ് പേരാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവർക്ക് ജ്യോതി പലവിവരങ്ങളും കൈമാറിയതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി വിവരങ്ങൾ പങ്കുവച്ചത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഹിസാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിത ട്രാവൽ വ്ലോഗറാണ് ജ്യോതി മൽഹോത്ര. 'ട്രാവൽ വിത്ത് ജോ' എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023ലും, 2024ലും ഇവർ പാകിസ്താൻ സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും, യൂട്യൂബ് ചാനലിലൂടെയും പാകിസ്ഥാനെക്കുറിച്ച് നല്ലത് പറഞ്ഞ് പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ച ചുമതലയെന്നാണ് സൂചനകൾ. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായും ജ്യോതിക്ക് ബന്ധമുള്ളതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.

2023ലെ പാകിസ്താനിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജ്യോതിയെയും തിരഞ്ഞെടുത്തിരുന്നുവെന്നും, അങ്ങനെയാണ് പാകിസ്താൻ സന്ദർശിക്കാനിടയായതെന്നുമായിരുന്നു ചോദ്യം ചെയ്യലിനിടെ ജ്യോതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 2023ൽ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ജ്യോതി സന്ദർശിച്ചിരുന്നതായും, അവിടത്തെ ജീവനക്കാരനായ ഡാനിഷ് എന്ന വ്യക്തിയുമായി അടുത്ത ബന്ധം സ്ഥാപിച്ചെന്നും പൊലീസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇയാളെ ഇന്ത്യ പുറത്താക്കുകയും 'പേഴ്സൺ നോൺ ഗ്രാറ്റ' ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് 2023ൽ തന്നെ ജ്യോതി പാകിസ്താൻ സന്ദർശിച്ചു. ഈ യാത്രയ്ക്കും, താമസത്തിനും സൗകര്യം നൽകിയത് അലി എഹ്വാൻ എന്ന വ്യക്തിയായിരുന്നു. ഇയാളാണ് ജ്യോതിയെ പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയത്.

പിന്നീട് ജ്യോതി പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇന്ത്യയിലെ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളുടെ ലൊക്കേഷനും ചിത്രങ്ങളുമെല്ലാം പങ്കുവച്ചു. പൊലീസിനോ ആർമിക്കോ സംശയം തോന്നാതിരിക്കാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നമ്പറുകൾ മറ്റ് പേരുകളിലായിരുന്നു സേവ് ചെയ്തിരുന്നതെന്നാണ് വിവരം. പാക് ഉദ്യോഗസ്ഥരുമായുള്ള ബന്ധം മറച്ചുവയ്ക്കുന്നതിന് മനഃപൂർവം നടത്തിയ ശ്രമമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി സന്ദർശിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

യൂട്യൂബിൽ വ്ലോഗുകൾ ചെയ്യുന്നതിനായും മറ്റും നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള ആളാണ് ജ്യോതി മൽഹോത്ര. യാത്രകളുടെ ഭാഗമായി ജ്യോതി കേരളത്തിലും എത്തുകയും ഏഴ് ദിവസം ഇവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിന്റെ പലഭാഗങ്ങളിൽ ഇവർ നടത്തിയ യാത്ര മൂന്ന് മാസങ്ങൾക്ക് മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ കാണാം.

2023ൽ പാകിസ്താൻ സന്ദർശിക്കുന്ന വീഡിയോ ജ്യോതി യൂട്യൂബിൽ പങ്കുവച്ചിരുന്നു. പാകിസ്ഥാന്റെ ഓരോ ഭാഗങ്ങളിലും, തെരുവോരങ്ങളിലും പോയി ജ്യോതി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഒരുമാസം മുൻപ് വരെ ജ്യോതി പാകിസ്താനെക്കുറിച്ച് വീഡിയോ പങ്കുവെച്ചിരുന്നു.

കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച ശേഷമാണ് മുഴുവൻ സമയ വ്ലോഗറായി ജ്യോതി മൽഹോത്ര എന്ന 33കാരി മാറുന്നത്. ഇവരുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഈ ചാനലിൽ പാകിസ്താനെ പുകഴ്ത്തി പോസ്റ്റ് ചെയ്തിരിക്കുന്ന നിരവധി വീഡിയോകളും അറസ്റ്റിൽ നിർണായകമായിട്ടുണ്ട്. ജ്യോതിയുടെ മൊബൈലിൽ നിന്നും, ലാപ്‌ടോപ്പിൽ നിന്നും സംശയകരമായ പലതും കണ്ടെത്തിയിട്ടുണ്ടെന്നും, പരിശോധന നടക്കുകയാണെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂർ നടന്ന മെയ് ഏഴാം തീയതിയാണ് ജ്യോതിയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പും, ഒഫീഷ്യൽ സീക്രട്ട് ആക്ടിലെ മൂന്നും അഞ്ചും വകുപ്പുകളും ചുമത്തിയാണ് ജ്യോതിക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.

നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി. ഹരിയാനയിലും പഞ്ചാബിലും വ്യാപിച്ചിരിക്കുന്ന ചാരശൃംഖലയുടെ ഭാഗമാണ് ജ്യോതി മൽഹോത്രയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നേരത്തെ ഹരിയാനയിൽ സമാന കുറ്റത്തിന് 24കാരനായ നൗമാൻ ഇലാഹിക്ക് അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ജ്യോതിക്ക് പുറമെ മറ്റ് അഞ്ച് പേരായിരുന്നു പാകിസ്താന് വിവരങ്ങൾ കൈമാറിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

Content Highlight: Youtuber Jyoti Malhotra Arrested for Spying For Pakistan

dot image
To advertise here,contact us
dot image