ഖത്തറുമായി വന്‍ സാമ്പത്തിക ഇടപാടില്‍ ഒപ്പുവച്ച് അമേരിക്ക

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഖത്തർ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ വൻ സാമ്പത്തിക ഇടപാടിന് ധാരണയായത്

dot image

ദോഹ: അമേരിക്കയുമായി 1.2 ട്രില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ഇടപാടിൽ ഒപ്പുവച്ച് ഖത്തർ. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഖത്തർ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക പങ്കാളിത്തത്തിന് ധാരണയായത്. ട്രംപും ഖത്തർ അമീറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വ്യാപാര, വ്യോമയാന, പ്രതിരോധ മേഖലകളിലെ സാമ്പത്തിക പങ്കാളിത്തത്തിനാണ് പ്രധാനമായും ധാരണയായത്. അമേരിക്കൻ വിമാന കമ്പനിയായ ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ ഖത്തർ വാങ്ങുമെന്നാണ് വിവരം. 20,000 കോടി ഡോളറിൻ്റേതാണ് കരാർ. ബോയിങ്ങിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന കരാറാണ് ഇതെന്ന് ട്രംപ് പറഞ്ഞു.

അറബ് രാഷ്ട്രങ്ങളിൽ നടത്തുന്ന സന്ദർശനത്തിൻ്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തിയത്. ബുധനാഴ്ച്ച ഉച്ചയോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ അമീർ നേരിട്ടെത്തിയായിരുന്നു സ്വീകരിച്ചത്. 22 വർഷത്തിന് ശേഷമാണ് ഒരു യുഎസ് പ്രസിഡൻ്റ് ഖത്തറിലെത്തുന്നത്. ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനത്തെ ഖത്തർ അമിരി എയർഫോഴ്സിൻ്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

ദോഹയിലെത്തിയ ട്രംപിൻ്റെ ആദ്യ പരിപാടി അമീരി ദിവാനിലായിരുന്നു. ബുധനാഴ്ച്ച രാത്രി ട്രംപിനായി ലുസൈൽ കൊട്ടാരത്തിൽ വിരുന്നൊരുക്കിയിരുന്നു. ട്രംപിൻ്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു നഗരത്തിലുടനീളം ഒരുക്കിയിരുന്നത്. വൈകുന്നേരം അഞ്ചുമണി വരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും അടച്ചിരുന്നു. ദോഹ കോർണീഷ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അമേരിക്കൻ, ഖത്തർ ദേശീയ പതാകകൾ കൊണ്ട് അലങ്കരിച്ചായിരുന്നു ട്രംപിന് വൻ സ്വീകരണമൊരുക്കിയത്. രണ്ട് ദിവസത്തെ സൗദി സന്ദ‍ർശനത്തിന് ശേഷമാണ് ട്രംപ് ഖത്തറിലെത്തിയത്. വ്യാഴാഴ്ച്ച ട്രംപ് യുഎഇ സന്ദർശനത്തിനായി തിരിക്കും.

Content Highlights: Economic exchange agreements signed by Trump and Qatar Amir

dot image
To advertise here,contact us
dot image