കൊൽക്കത്ത കൂട്ടബലാത്സംഗക്കേസ്: പ്രതികൾ അതിജീവിതയെ വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ്

അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

dot image

പശ്ചിമ ബംഗാള്‍: കൊല്‍ക്കത്തയില്‍ കൂട്ട ബലാത്സംഗത്തിനിരയായ ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. കോളേജ് ഗേറ്റില്‍ നിന്ന് കോളേജ് മുറ്റത്തേയ്ക്ക് അതിജീവിതയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ വാർത്ത കൊല്‍ക്കത്ത പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

മുഖ്യപ്രതി മൊണോജിത് മിശ്ര കൂടെയുണ്ടായിരുന്ന രണ്ട് പേരോട് തന്നെ വലിച്ചിഴച്ച് കൊണ്ടുവരാന്‍ പറഞ്ഞുവെന്ന അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. 'അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. മൂന്ന് പ്രതികള്‍, സുരക്ഷാ ജീവനക്കാരന്‍, അതിജീവിത എന്നിവരെ ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവും ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ മൊണോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. മോണോജിത്തിന് പുറമേ അതിജീവിതയുടെ സഹപാഠികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് കേസിലെ പ്രതികൾ.

പെൺകുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെണ്‍കുട്ടി ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനത്തിന് ഇരയായതായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30 നും 10.50 നുമിടയിലായിരുന്നു പീഡനം നടന്നത്.

മൊണോജിത്തിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പീഡനമെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ശ്രമിച്ചതോടെ ശക്തമായി എതിര്‍ത്തു. പോകാന്‍ അനുവദിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ സമ്മതിച്ചില്ലെന്ന് അതിജീവിതയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Kolkata rape case Police get CCTV footage

dot image
To advertise here,contact us
dot image