
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ താരം ആകാശ് ചോപ്ര. ഗംഭീർ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതെല്ലാം നൽകി കഴിഞ്ഞു. ഇനി റിസൾട്ട് ഉണ്ടാകണം. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഇപ്പോൾ വിലയിരുത്താൻ കഴിയില്ലെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
'ഇന്ത്യൻ ക്രിക്കറ്റിന്റെ അടിസ്ഥാന തത്ത്വമെന്നത് വിജയങ്ങളിൽ എല്ലാവരും ചേർന്ന് ആഘോഷിക്കുക എന്നതാണ്. എന്നാൽ പരാജയങ്ങളിൽ വിമർശനങ്ങൾ നേരിടണം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ശുഭ്മൻ ഗിൽ ഏറ്റെടുത്തതെയുള്ളൂ. ഒരു വിലയിരുത്തിലിന് കാത്തിരിക്കണം. ശുഭ്മൻ ഗില്ലിന്റെ നായകമികവ് മനസിലാക്കാൻ സമയമെടുക്കും,' ചോപ്ര പറഞ്ഞു.
'മറുവശത്ത് പരിശീലകൻ ഗൗതം ഗംഭീറിനുമേൽ സമ്മർദ്ദം ഉയരുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും ഗംഭീറിന്റെ മികവ് പരിശോധിക്കാം. വൈറ്റ് ബോളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നു. എന്നാൽ ടെസ്റ്റിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ഗംഭീർ വിജയിച്ചത്. ഏഴ് മത്സരങ്ങളിൽ പരാജയപ്പെട്ടു. തുടർച്ചയായി ഗംഭീർ പരാജയം നേരിടുകയാണ്,' ചോപ്ര കൂട്ടിച്ചേർത്തു.
'എന്താണ് ഇന്ത്യൻ ടീമിനുള്ളിൽ സംഭവിക്കുന്നത്. ഇന്ത്യൻ മാനേജ്മെന്റ് ആവശ്യപ്പെടുന്ന ടീമിനെ സെലക്ടർമാർ നൽകുന്നു. ഏത് താരത്തിനെ വേണം?, എത്ര താരങ്ങളെ വേണം? അവയെല്ലാം നൽകപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ടീം വിജയങ്ങൾ നേടണം. പരാജയങ്ങളിൽ നിന്ന് ടീം മാനേജ്മെന്റിന് ഒളിച്ചോടാൻ സാധിക്കില്ല,' ചോപ്ര വ്യക്തമാക്കി.
Content Highlights: Whatever Gautam Gambhir asked, was given, Akash Chopra's criticism