
ഹെഡിങ്ലി ടെസ്റ്റിന് ശേഷം ഇന്ത്യൻ ബോളിങ് ഡിപ്പാർട്ട്മെന്റ് വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ജസ്പ്രീത് ബുംറക്കല്ലാതെ മറ്റാർക്കും ആദ്യ മത്സരത്തിൽ വലിയ ഇംപാക്ടുകൾ സൃഷ്ടിക്കാനായിരുന്നില്ല. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കിയ ബുംറ രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നേടിയില്ല.
രണ്ടാം ഇന്നിങ്സിൽ ബുംറയെ സൂക്ഷ്മതയോടെ നേരിട്ട ഇംഗ്ലീഷ് ബാറ്റർമാർ അയാൾക്ക് മുന്നിൽ വിക്കറ്റുകൾ കളഞ്ഞു കുളിച്ചില്ലെന്ന് പറയുന്നതാവും ശരി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഷർദുൽ താക്കൂറും ആവോളം തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു.
ഇപ്പോഴിതാ ഇന്ത്യൻ ബോളിങ് ഡിപ്പാർട്ട്മെന്റിലെ പ്രശ്നങ്ങൾ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
'എന്ത് കൊണ്ടാണ് ബുംറക്ക് രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്നത്. ഇംഗ്ലീഷ് ബാറ്റർമാർ പ്രതിരോധത്തിൽ ഊന്നിക്കളിച്ചു. പ്രസിദ്ധ് കൃഷ്ണയേയും ഷർദുൽ താക്കൂറിനേയും അവർ തല്ലിപ്പരത്തി. ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനുകൾ കൃത്യമായിരുന്നു'- കൈഫ് പറഞ്ഞു.
ബുംറക്ക് മികച്ച പിന്തുണ നൽകുന്ന ബോളർമാരില്ലാതെ ഇന്ത്യ പരമ്പര വിജയിക്കില്ലെന്ന് കൈഫ് അഭിപ്രായപ്പെട്ടു. മുഹമ്മദ് ഷമിയേയും ഇശാന്ത് ശർമയേയും ഗില്ലിന് നൽകൂ. അയാൾ നിങ്ങൾക്ക് പരമ്പര നേടിത്തരും എന്നാണ് കൈഫ് പറഞ്ഞത്. ഒപ്പം ഇന്ത്യൻ പേസ് നിരയിലെ സുപ്രധാന താരമായ മുഹമ്മദ് സിറാജിനെ വിമർശിക്കാനും കൈഫ് മറന്നില്ല.
'ആളുകൾ പറയുന്നത് സിറാജ് നന്നായി പരിശ്രമിക്കുന്നു, അയാൾ ഹൃദയം കൊണ്ട് പന്തെറിയുന്നു എന്നൊക്കെയാണ്. എന്നാൽ ഹൃദയം കൊണ്ടല്ല മനസ് കൊണ്ടാണ് പന്തെറിയേണ്ടത്. അപ്പോഴേ ലൈനും ലെങ്തും കൃത്യമായി ലഭിക്കൂ- കൈഫ് കൂട്ടിച്ചേർത്തു.
നേരത്തേ പ്രസിദ്ധ് കൃഷ്ണയുടെ എക്കോണമിയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും വിമർശനമുയർത്തിയിരുന്നു. ടി20 യിൽ ബുംറ ഇതിനേക്കാൾ മികച്ച എക്കോണമിയിൽ പന്തെറിയും എന്നായിരുന്നു പത്താന്റെ പ്രതികരണം.
story highlight : Give Gill those two bowlers, India will win the series: Mohammad Kaif