
ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെ പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിർദ്ദേശിക്കുന്ന സ്പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇതിന് പുറമെ 2026 ജനുവരി 1 മുതൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ വിജ്ഞാപനം. '2026 ജനുവരി 1-നും അതിനുശേഷവും നിർമ്മിച്ച L2 വിഭാഗത്തിലുള്ള വാഹനങ്ങളിൽ, എല്ലാ മോഡലുകളിലും, IS14664:2010 ന് അനുസൃതമായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം,' എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാൽ 2026 മുതൽ എല്ലാ എഞ്ചിൻ വണ്ടികൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിർബന്ധമായിരിക്കും.
പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോൾ ഇരുചക്രവാഹനങ്ങളുടെ വീലുകൾ ലോക്ക് ആവാതിരിക്കാനും റോഡിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയ്ക്കാനുമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2022 ൽ ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളിൽ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം എടുത്തത്. ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതലും ഇരുചക്രവാഹനാപകടത്തിലാണ്. ഇതിൽ മിക്കവരും ഹെൽമറ്റ് ഇല്ലാത്തതിനാൽ തലയ്ക്കേൽക്കുന്ന ആഘാതം മൂലമാണ് മരിക്കുന്നത്. 2022 മാത്രം 75,000 ഇരുചക്രവാഹനയാത്രികർ അപകടത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പുതിയ ആന്റി-ബ്രേക്കിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ 2500 രൂപയോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
Content Highlights: The Ministry of Roads has announced that ABS will be mandatory for all two-wheelers from January 1, 2026, and the company must provide two helmets.