വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങള്‍ക്കുള്ളിൽ 'ലുങ്കി ഡാൻസ്'; നാല് ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യയുടെ ഉപകമ്പനി

പാർട്ടിയിൽ ലുങ്കി ഡാൻസ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

dot image

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉപകമ്പനിയായ എഐ സാറ്റ്സിലെ ജീവനക്കാർ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ നാല് ജീവനക്കാരെ പുറത്താക്കി. ജൂൺ 20 നാണ് ജീവനക്കാർ ഗുരുഗ്രാമിലെ ഓഫീസിൽ പാർട്ടി നടത്തിയത്. പാർട്ടിയിൽ ലുങ്കി ഡാൻസ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 260 പേരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു വീഡിയോയ്ക്ക് പിന്നലെ ഉയർന്ന വിമർശനം. വിമർശനം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവീഡിയോയെ അംഗീകരിക്കുന്നില്ലെന്നും എഐ സാറ്റ്സ് വക്താവ് വ്യക്തമാക്കി.

ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും കമ്പനി വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കിയത്. അഹമ്മദാബാദ് അപകടത്തിന് പിന്നാലെ ദുരന്തത്തിൽ മരിച്ചവ‍ർക്ക് ആദരം അ‍ർപ്പിച്ച് എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കവ‍ർചിത്രം കറുപ്പ് നിറത്തിലാക്കിയിരുന്നു. ഈ സമയത്തായിരുന്നു എഐസാറ്റ്സിൽ ജീവനക്കാ‍രുടെ പാർട്ടി. ഗ്രൗണ്ട്, കാർഗോ ഹാൻഡ്‍ലിങ് കമ്പനിയായ എഐസാറ്റ്സിൽ ടാറ്റയ്ക്ക് 50% ഓഹരിയാണ് ഉള്ളത്.

അതേസമയം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഐക്യരാഷ്ട്രസഭ ഏജന്‍സിയുടെ ഇടപെടല്‍ ഇന്ത്യ തള്ളിയതായി റിപ്പോര്‍ട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന യുഎന്‍ വ്യോമയാന ഏജന്‍സിയുടെ ഭാഗമായ അന്താരാഷ്ട്ര സിവില്‍ വ്യോമയാന ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) ആവശ്യമാണ് ഇന്ത്യ തള്ളിയത്.

ഐസിഎഒയുടെ ഉദ്യോഗസ്ഥന്‍ നിലവില്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇന്ത്യ ഇത് നിരസിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനത്തില്‍ നിന്ന് വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സിലെ നിര്‍ണായക രേഖകള്‍ പരിശോധിക്കുന്നതില്‍ കാലതാമസം നേരിട്ടതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ സഹായം ഇന്ത്യ നിരസിച്ചുവെന്നുള്ള വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

അപകടത്തിന്റെ വ്യാപ്തിയും വിദേശ പൗരന്മാര്‍ ഉള്‍പ്പെടുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര സിവില്‍ വ്യോമയാന ഓര്‍ഗനൈസേഷന്റെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ഐസിഎഒ സെക്രട്ടറി ജനറല്‍ ജുവാന്‍ കാര്‍ലോസ് സലാസര്‍ ഗോമസ് പറഞ്ഞു. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുന്നതിലടക്കം ഇത് സഹായകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിഒഎയുടെ ഇടപെടല്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുമെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.

അടുത്തിടെ അന്വേഷണത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കാനഡയിലെ മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഐസിഎഒയുടെ സെക്രട്ടറി ജനറല്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയ്ക്ക് കത്തയച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യബറോ(എഎഐബി) ആണ് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. അന്വേഷണത്തില്‍ പങ്കുചേരാമെന്ന ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനത്തിന് എഎഐബിയും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

Content Highlight : 'Lungi Dance' at Air India Company within days of plane crash; Four employees were fired

dot image
To advertise here,contact us
dot image