'രൂപേഷിന്റെ വിഷയത്തിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇടപെടണം'; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് സിപിഐ

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഷൈന രൂപേഷിനെ അനന്തമായി ജയിലിലടയ്ക്കാനുള്ള ​ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കിയത്

dot image

തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിനെതിരെ വീണ്ടും കേസെടുത്ത് ജയിലിലടയ്ക്കാൻ ശ്രമമെന്ന ഭാര്യ ഷൈനിയുടെ ആരോപണത്തിന് പിന്നാലെ കർണാടക സർക്കാരിന് കത്തയച്ച് സിപിഐ. രൂപേഷ് കൈക്കൊള്ളുന്ന ആശയങ്ങൾ മൂലം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടരുതെന്നും, കർണാടക സർക്കാർ അദ്ദേഹത്തോട് മാന്യവും മര്യാദയോടെയും പെരുമാറണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിൽ വീണ്ടും കേസെടുക്കാൻ നീക്കമെന്ന പങ്കാളി ഷൈനയുടെ ആരോപണത്തിന് പിന്നാലെയാണ് സിപിഐ ഇടപെടൽ.

'ഉടനെ ജയിൽ മോചിതനാകുന്ന രൂപേഷിനെതിരെ കർണാടക സർക്കാർ പുതിയ കേസുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും അംഗീകരിക്കുന്നില്ലെങ്കിലും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തങ്ങൾ ശക്തമായി വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ, ശ്രീ രൂപേഷിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിശ്വാസങ്ങൾ ഒരു ജനാധിപത്യ വ്യവസ്ഥയിൽ അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിന് തടസ്സമാകരുതെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. നിസ്സാരമായ കാരണങ്ങളാൽ പ്രതികാര നടപടികൾ സ്വീകരിക്കാതെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, രൂപേഷിന് നീതിയുക്തവും നീതിയുക്തവുമായ ഒരു പെരുമാറ്റം സർക്കാർ ഉറപ്പാക്കണ'മെന്നുമാണ് സിപിഐ കത്തിൽ ആവശ്യപ്പെടുന്നത്.

ദിവസങ്ങൾക്ക് മുൻപാണ് ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിലും രൂപേഷിനെതിരെ പുതിയ കേസെടുക്കാൻ പോകുകയാണെന്ന ആരോപണവുമായി പങ്കാളി ഷൈന രംഗത്തുവന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഷൈന രൂപേഷിനെ അനന്തമായി ജയിലിലടയ്ക്കാനുള്ള ​ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കിയത്.

'എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാൽ നടപ്പിലാക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകൾ ചുമത്തിയും അനാവശ്യവും തീർത്തും നിസ്സാരവുമായ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തിൽ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിൻ്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിൻ്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങൾ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കർണ്ണാടകയിൽ നിന്നും ഈ പുതിയ കേസ് വരുന്നതെന്നും' ഷൈന ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രൂപേഷ് ജാമ്യത്തിൽ ഇറങ്ങുന്നത് വൈകിക്കാനുള്ള നീക്കത്തിന് ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കിയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷൈന കുറ്റപ്പെടുത്തുന്നത്. 2012-ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മോചനം ഏറെക്കുറെ ഉറപ്പായ ഒരു ഘട്ടത്തിൽ 13 വർഷത്തിനു ശേഷമാണ് രൂപേഷിനെ ഈ കേസിൽ പ്രതി ചേർക്കുന്നതെന്നും ഷൈന കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണകൂട ഗൂഢാലോചനയാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നതെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും നീതി നിഷേധവുമാണെന്നും ഷൈന വ്യക്തമാക്കുന്നുണ്ട്.

'2016-ഓടുകൂടി ഇന്ത്യയിൽ നിന്നും മാവോയിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള, ഓപ്പറേഷൻ കഗാറിൻ്റെ ഭാഗമായി ആദിവാസി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന, അമിത് ഷായുടെ ഫാസിസ്റ്റ് നയങ്ങളുടെ തുടർച്ചയാണ് രൂപേഷിനെ പോലെ ജനങ്ങളുടെ പക്ഷത്തുനിന്നു പോരാടുന്ന ഒരു വിപ്ലവകാരിയെ അനന്തമായി ജയിലിൽ അടച്ചുപൂട്ടിയിടുന്നതെന്നും' കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്. അനീതി നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ ഈ നടപടിക്കെതിരെ ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യസ്നേഹികളും രം​ഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഷൈന ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Content Highlights: CPI writes letter to karnataka government on maoist roopesh |

dot image
To advertise here,contact us
dot image