
കണ്ണൂര്‍: തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തൃശൂര്‍ ജില്ലയിലെ മൂന്ന് സിപിഐഎം നേതാക്കളെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. ഇ ഡിയുടേത് ബോധപൂര്‍വമായ ഗൂഢാലോചനയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കുനേരെ ഇല്ലാക്കഥയുണ്ടാക്കി കേസെടുക്കുകയാണെന്നും അതുകൊണ്ടൊന്നും സിപിഐഎമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
'ഇ ഡി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എടുത്ത കേസുകളുടെ എണ്ണം 193 ആണ്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകളില്‍ മാത്രമാണ്. തെറ്റായ നിലപാടുകള്‍ സ്വീകരിച്ച ഒരാളെയും സിപിഐഎം വെറുതെ വിട്ടിട്ടില്ല. എന്നാല്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടി പാര്‍ട്ടി നേതാക്കളെ പ്രതിചേര്‍ക്കുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സിപിഐഎമ്മിനോ എല്‍ഡിഎഫിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാകില്ല. ഇ ഡിയുടെ കണ്ടെത്തല്‍ ഇവിടെ ആരും അംഗീകരിക്കുന്നില്ല. ശുദ്ധ അസംബന്ധമാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പ്രത്യാഘാതവും അതുണ്ടാക്കില്ല'- എംവി ഗോവിന്ദന് പറഞ്ഞു.
സിപിഐഎമ്മിനെയും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്.എ സി മൊയ്തീന് എംഎല്‍എ, എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന് എം പി എന്നീ മുന്‍ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്. എ സി മൊയ്തീന് 67-ാം പ്രതിയും എം എം വര്‍ഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണന് 70-ാം പ്രതിയുമാണ്. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികളെക്കൂടി കൂട്ടിച്ചേർത്തതോടെ മൊത്തം പ്രതികളുടെ എണ്ണം 83 ആയി.
വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ മധു അമ്പലപുരമാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം പൊറത്തുശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എആര്‍ പീതാംബരന്, പൊറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ മറ്റ് പ്രതികള്‍. തട്ടിപ്പ് നടത്തിയത് വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടിയാണെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ സ്വത്തുക്കളില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: MV Govindan against ED on karuvannur bank scam case final chargesheet